Saturday, June 4, 2016

ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ - [1: റാന്‍ ഓഫ് കച്ച്: ഗുജറാത്ത്‌]
-------------------------------------------------------------------------------------------
നിഗൂടതകള്‍ ഉള്ളിലൊളിപ്പിച്ച് സുന്ദരമായി പരന്നു കിടക്കുന്ന റാണ്‍ ഓഫ് കച്ച്- ഗുജറാത്ത്‌.[Please Read Travelogue in Comment Boxes]
ഗുജറാത്തിലെ മറ്റു നഗരങ്ങളില്‍ നിന്നും കച്ചിനെ വ്യത്യസ്ഥമാക്കുന്ന അനേകം ഘടകങ്ങളുണ്ട്. "കച്ച് നഹീ ദേഖാ തോ കുച് നഹീ ദേഖാ" [കച്ച് കണ്ടിട്ടില്ലെങ്കില്‍ ഒന്നും കണ്ടിട്ടില്ല] എന്ന "ഖുഷ്ബൂ ഗുജറാത്ത്" പരസ്യത്തില്‍ അമിതാബ് ബച്ചന്‍റെ പ്രസ്താവന.
വ്യത്യസ്ഥമായ വസ്ത്രധാരണത്താലും ഭാഷയാലും ഭക്ഷണങ്ങളാലും ജീവിതരീതിയാലും മറ്റാര്‍ക്കുമില്ലാത്ത ഒരു സ്വത്വം കൊണ്ടു നടക്കുന്നവര്‍. കൈപാദം മുതല്‍ തോളറ്റം വരെ വിവിധ തരം വളകള്‍ അണിഞ്ഞ് ഒരായിരം നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഇതര ഗുജറാത്തികള്‍ക്കിടയില്‍ വേറിട്ട് നടക്കുന്ന കച്ചി സ്ത്രീകള്‍..
നെയ്ത്തിലും കരകൗശലത്തിലും എംബ്രോയിഡറി വര്‍ക്കിലും പുകള്‍പെറ്റ കച്ചിപ്പെരുമ.അപൂര്‍വ്വങ്ങളായ ഫ്ലമിംഗോസ്, പെലിക്കണ്‍സ് തുടങ്ങിയ ദേശാടന പക്ഷികളുടെയും മറ്റു ജന്തു വൈവിദ്യങ്ങളുടെയും കലവറ. ആര്‍ക്കും മനസ്സിലാവാത്ത നിഗൂഡതകള്‍ ഉള്ളിലൊളിപ്പിച്ച് സുന്ദരമായി പരന്നു കിടക്കുന്ന വൈറ്റ് ഡിസേര്‍ട്ട്.. പിന്നെ ലോകത്ത് മറ്റൊരിടത്തും കാണാനാവാത്ത ജൈവ ഭൗമ ശാസ്ത്ര പ്രതിഭാസം- സഞ്ചാരികളുടെ മനസ്സിനെ കുളിരണിയിക്കുന്ന ഓരമ്മകളാല്‍ കച്ച് ഇടം പിടിക്കുന്നത് മറ്റൊന്നും കൊണ്ട് തന്നെയല്ല...
റാണ്‍ എന്നാല്‍ മരുഭൂമി എന്നാണ് അര്‍ത്ഥം. റാണ്‍ ഓഫ് കച്ച് എന്നാല്‍ കച്ചിലെ മരുഭൂമി. എന്നാല്‍ മറ്റൊരു മരുഭൂമിക്കുമില്ലാത്ത ഒരു പ്രത്യേകത ഇവിടെയുണ്ട്. മരുഭൂമിയിലെ മണലിനു പകരം ഇവിടെ കാണുന്നത് ഉപ്പാണ്. അനന്തവിശാലമായി പരന്നു കിടക്കുന്ന വെളുത്ത ഉപ്പുപ്രതലം. സംശയം തീര്‍ക്കാനായി ഒരു നുള്ള് ഉപ്പ് ഞാന്‍ കയ്യിലെടുത്തു വായില്‍ വെച്ചു.
അസ്സല്‍ കല്ലുപ്പ്.!! ഇതു മൊത്തം തൂക്ക് വിറ്റാല്‍ എത്ര കോടി കിട്ടും എന്നതാരുന്നു അപ്പോളെന്‍റെ മനസ്സില്‍ വന്ന ആലോചന. ഇവിടെ ഉപ്പു മരുഭൂമികള്‍ രണ്ടെണ്ണമുണ്ട്. ഗ്രേറ്റ് റാണും ലിറ്റില്‍ റാണും. ഗുജറത്തിന്‍റെ കിഴക്ക് ഭാഗത്തായി ചെറിയ റാണ്‍ 7000 ത്തോളം സ്ക്വയര്‍ കിലോമീറ്ററില്‍ പരന്നുകിടക്കുന്നു. ഗ്രേറ്റ് റാണിന്‍റെ വിസ്ത്രിതി ഏകദേശം 16000 സ്ക്വയര്‍ കിലോമീറ്റ്റാണ്..
റാണ്ണിന്‍റെ ചരിത്രവും അതിന്‍റെ രഹസ്യവും തേടി ഇന്‍റര്‍നെറ്റില്‍ പരതിയപ്പോള്‍ ധാരാളം വിവരങ്ങളും അനുഭവക്കുറിപ്പുകളും ലഭ്യമായി.
പണ്ടുകാലത്ത്, വിമാനവും കപ്പലുകളും ഇത്ര പോപ്പുലര്‍ ആയിട്ടില്ലാത്ത കാലത്ത്, മക്കയിലെ ഹജ്ജ് കര്‍മ്മത്തിനു പോയിരുന്ന തീര്‍ഥാടകര്‍ യാത്രക്കായി തെരഞ്ഞെടുത്തിരുന്ന വഴിയായിരുന്നുവത്രേ റാന്‍ ഓഫ് കച്ച്. കച്ചിലെ ലാക്പത് എന്ന പട്ടണത്തില്‍ നിന്നും 70 കിലോമീറ്റര്‍ റാന്‍ വിജയകരമായി മുറിച്ചു കടന്നാല്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ എത്താം. അവിടെ നിന്നു മക്കയിലേക്കും. ഒരര്‍ത്ഥത്തില്‍ ഗുജറാത്തില്‍ ഇന്ത്യയുടെ അതിര്‍ത്തി കാക്കുന്നത് റാന്‍ ഓഫ് കച്ചാണ്. രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന അതിദുര്‍ഘടമായ ഒരു ഭൂപ്രദേശമാണ് റാണ്‍. ഇതിലൂടെയുള്ള ഈ ക്രോസിംഗ് അത്ര എളുപ്പമല്ല.
അത്യന്തം അപകടവും സാഹസം നിറഞ്ഞതുമാണ്. ചിരപരിചിതര്‍ക്ക് മാത്രമേ റാണ്ണിലൂടെ മറുകര എത്താനാകൂ.. റാണ്ണിന് അതിന്‍റേതായ ഒരു സ്പന്ദനമുണ്ട്. ഈ സ്പന്ദനം തിരിച്ചറിയണം. രാവിലെ കാണുന്ന റാണ്‍ ആയിരിക്കണമെന്നില്ല ഉച്ചക്കുള്ളത്. വൈകുന്നേരം അതിനു മറ്റൊരു സ്വഭാവമായിരിക്കും. സമയാസമയങ്ങളില്‍ അതിന്‍റെ നിറവും മണവും ചൂടും തണുപ്പുമെല്ലാം മാറിമറിയാന്‍ സാധ്യതയുണ്ട്.
ദിശയും നിഴലും ഗണിതവുമെല്ലാം ഈ യാത്രക്ക് അത്യാവശ്യമാണ്. ചില സ്ഥലങ്ങളില്‍ മരുഭൂമി നല്ല ഉറപ്പുള്ളതായിരിക്കുമെങ്കിലും ചില കാലടികള്‍ ചതുപ്പിലെക്കായിരിക്കും നമ്മെ നയിക്കുന്നത്. പത്ത് ചുവട് മാറിപ്പോയാല്‍ പോലും ചിലപ്പോള്‍ നാം എത്തുന്നത് അനന്തതയിലേക്കായിരിക്കും.സാഹസികരായ പല യാത്രക്കാരുടെയും തിരോധാനം ഇന്നും ദുരൂഹമാണ്. അക്കാലത്ത് റാണ് കടന്ന്‍ മറുവശത്ത് പോകാന്‍ ശ്രമിച്ച് എങ്ങോ അപ്രത്യക്ഷരായ നിരവധിപേരുടെ കഥകള്‍ കച്ചിലും പരിസരത്തും താമസിക്കുന്ന പഴമക്കാരുടെ ഓര്‍മയില്‍ ഉണ്ടെന്ന്‍ പറയപ്പെടുന്നു.

No comments:

Post a Comment