Saturday, June 4, 2016

19. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ.. [ഗുല്‍മര്‍ഗ്ഗ്]

ഗുല്‍മര്‍ഗിലേക്ക്- മഞ്ഞില്‍ വിരിയുന്ന പൂക്കളുടെ താഴ്വാരം..
ശ്രീനഗറില്‍ കാലുകുത്തിയ നിമിഷം മുതല്‍ മനസ്സില്‍ നിറഞ്ഞു നിന്നിരുന്ന കാഴ്ച്ചയായിരുന്നു പൂര്‍ണ്ണമായും മഞ്ഞില്‍ മൂടിയ ആ മലനിരകള്‍.
രാവിലെ തന്നെ യാത്രയാരംഭിക്കുകയാണ്. ഒന്‍പതു മണിയോടെ ശ്രീ നഗറില്‍ നിന്നും 55 കിലോമീറ്റര്‍ ദൂരെ ബരാമുള്ള ജില്ലയിലെ “Meadow of Flower” എന്ന അര്‍ത്ഥമുള്ള ഗുല്‍മര്‍ഗിലേക്ക് നീങ്ങി. ഇന്ത്യ-പാക്‌ അതിര്‍ത്തി തര്‍ക്കം പലപ്പോഴും പൊട്ടിപ്പുറപ്പെടുന്ന ഒരു അതിര്‍ത്തി പ്രദേശമാണ് ബാരമുള്ളയും ഊറി ബോര്‍ഡറും.. റൂമില്‍ നിന്നും ഒരു പാടം ക്രോസ് ചെയ്തു വേണം കാറിലേക്ക് എത്താന്‍. പൂര്‍ണ്ണമായും പച്ചപുതച്ച ആ പാടങ്ങളില്‍ക്കൂടി നടന്നപ്പോള്‍ എന്തെന്നില്ലാത്ത ഉന്മേഷവും ആഹ്ലാദവും തോന്നി.. വീതി കുറഞ്ഞ വരമ്പിലൂടെ ബാലന്‍സ് കിട്ടാന്‍ അങ്ങോട്ടുമിങ്ങോട്ടും ആടിയാടി ഒരു നിമിഷം കുട്ടിക്കാലത്തേക്ക് ഓര്‍മ്മകള്‍ ഓടിപ്പോയി..!
കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ നിന്നും 1 മണിക്കൂർ ബസ്സിലോ കാറിലോ ഇവിടേക്ക് എത്തിച്ചേരാവുന്നതാണ്. വഴിയിലെ സുരക്ഷാപരിശോധനകള്‍ കാരണം യാത്ര മൂന്നു മണിക്കൂർ വരെ കൂടാനും സാധ്യത ഉണ്ട്.
വണ്ടി നീങ്ങിത്തുടങ്ങി. സിറ്റിയിലെ ട്രാഫിക് ഒഴിവാക്കാന്‍ ഊടുവഴികള്‍ പിടിച്ചാണ് യാത്ര. അല്ലെങ്കിലും ഏതൊരു നാടിന്‍റെയും യതാര്‍ത്ഥ ചിത്രം കിട്ടാന്‍ ഇത്തരം ഗ്രാമീണ യാത്രകളാണ് ഉപകരിക്കുക.
“ദാ.. ആ കാണുന്നതാണ് ആപ്പിള്‍ തോട്ടങ്ങള്‍.”. വലതുവശത്തേക്ക് ചൂണ്ടികൊണ്ട് മാഷ്‌ പറഞ്ഞു.
റോഡരികില്‍ ആപ്പിള്‍ മരങ്ങള്‍ ഇല പൊഴിച്ച് തുടങ്ങിയ കാഴ്ചകള്‍ കാണാം.
നാലഞ്ചു മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ആപ്പിള്‍ സീസണ്‍ ആയി. ഇരുവശങ്ങളിലും വിശാലമായ കൃഷിതോട്ടങ്ങള്‍ പരന്നുകിടക്കുന്നു. സ്ട്രോബറിയും ആപ്രിക്കോട്ടും വിളയുന്ന തോട്ടങ്ങള്‍ അതീവ സുന്ദരമാണ്. തോട്ടങ്ങളില്‍ സ്ത്രീകള്‍ അടുത്ത വിളവെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കശ്മീര്‍ മണ്ണില്‍ വിളയുന്ന പഴവര്‍ഗങ്ങള്‍ ഒട്ടനവധിയുണ്ട്. മള്‍ബറിയും പോമോഗ്രനെട്ടും ബദാമും ചെറിപ്പഴവും മുന്തിരിയും സുന്ദരമായി കൃഷിചെയ്യും കശ്മീരികള്‍.
ചിലയിടങ്ങളില്‍ തടാകം പോലെ വെള്ളക്കെട്ടുകള്‍ കാണാം. കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തില്‍ മരങ്ങളും കുറ്റികളും പ്രതിബിംബങ്ങള്‍ ഒരുക്കി നമുക്കായി കാത്തിരിക്കുന്നു. പ്രകൃതി ഇവിടെ നിറങ്ങള്‍ കൊണ്ട് ഒരു പ്രത്യേക ടോണ്‍ തന്നെ ഒരുക്കി വെച്ചിട്ടുള്ള പോലെ തോന്നി. ചെറിയൊരു പുല്‍ക്കൊടിക്ക് പോലും മറ്റെവിടെയും കാണാത്ത ഒരു സൌന്ദര്യം ഇവിടെ ദര്‍ശിക്കാം.
യാത്ര തുടരുകയാണ്. സമുദ്ര നിരപ്പില്‍ നിന്നും 2730 മീറ്റര്‍ ഉയരത്തിലുള്ള ഗുല്‍മര്‍ഗ് യാത്ര വേറിട്ടൊരനുഭവം സമ്മാനിക്കും തീര്‍ച്ച..!. മെയിന്‍ റോട്ടിലെ ഒരു ടോള്‍ ബൂത്ത്‌ കഴിഞ്ഞാല്‍ ഗുല്‍മര്‍ഗിലേക്കുള്ള ചുരം തുടങ്ങുകയായി. ”സോനമാര്‍ഗ് പോലെയല്ല, അങ്ങോട്ടുള്ള വഴി കുറച്ചൂടെ സുന്ദരമാണ്. ഇരുവശങ്ങളും നന്നായി ശ്രദ്ധിക്കണം.” ഡ്രൈവര്‍ സൂചന തന്നു.
കാഴ്ചകളുടെ വസന്തത്തില്‍ മയങ്ങി മഞ്ഞിന്റെ കുളിര്‍മ്മയില്‍ ലയിച്ച് ഗുല്‍മാര്‍ഗ് നിരകളിലൂടെ നീങ്ങുമ്പോള്‍ റോഡിന്റെ ഇരുപുറവുമായി ഇലകൊഴിഞ്ഞ ആപ്പിള്‍മരങ്ങളും അനാര്‍ മരങ്ങളും മായാക്കാഴ്ചകളായി മനസ്സില്‍ കുടിയേറും.
റോഡിനു ചേര്‍ന്നും അകലെയുമായി കുറെ കുന്നുകളാണ്. പൈന്മരങ്ങള്‍ ഒന്നാകെ മഞ്ഞില്‍ പുതഞ്ഞു വെളുത്ത പഞ്ഞിക്കെട്ടുകളാല്‍ അലങ്കരിക്കപ്പെട്ട് ക്രിസ്മസ് ട്രീകള്‍ പോലെ നില്‍ക്കുന്നു. ഉറച്ചു പോയ മഞ്ഞുപാളികളുടെ ഭാരം താങ്ങാനാവാതെ പൈന്‍ മരത്തിന്‍റെ ചില്ലകള്‍ വലിയ ശബ്ദത്തോടെ ഒടിഞ്ഞു മഞ്ഞിനൊപ്പം ചിതറിത്തെറിച്ചു താഴേക്ക് പതിക്കുന്ന കാഴ്ച മഞ്ഞു കാലത്ത് ആരെയും മനം മയക്കുന്നതാണ്.
ഗുല്‍മര്‍ഗിനോട് അടുക്കും തോറും പേരിനെ അന്വര്‍ത്ഥമാക്കി കൊണ്ട് പൂക്കള്‍ പുതച്ച താഴ്വരകള്‍ ഞങ്ങളെ സ്വാഗതമോതി. വണ്ടി കുറെകൂടി ഉയരങ്ങളിലേക്ക് വഴി കയറിപ്പോകുന്നു. അതിനിടയില്‍ ഇരുവശവും നെല്ല് വിളഞ്ഞുനില്ക്കുന്ന, അല്പം സമനിരപ്പുള്ള പാടവും കണ്ടു. നെല്പാടത്തിന്റെ ഹരിതവിതാനവും അപ്പുറത്തെ മലയും ആകാശവുമൊക്കെ ചേര്‍ന്നുള്ള വഴി കൗതുകകരമാണ്. പാതയോരങ്ങളിലെല്ലാം പൂക്കള്‍. വയലറ്റ്, വെളുപ്പ്, ചുവപ്പ് നിറങ്ങള്‍ക്കാണ് പ്രാമുഖ്യം. മഴ ചാറിക്കൊണ്ടേയിരിക്കുന്നു.
പന്ത്രണ്ടു മണിയോടെ ഗുല്‍മര്‍ഗിലെത്തി. ഡ്രൈവറുടെ ബന്ധു അവിടെ ഒരു ചെറിയ കച്ചവടം നടത്തുന്നുണ്ട്. ഉച്ച ഭക്ഷണം രാജമാ റൈസും മട്ടന്‍ ചാപ്സും തന്നെ. ആദ്യമാദ്യം പറ്റില്ല എന്ന് പറഞ്ഞവരൊക്കെ കാശ്മീരി ഭക്ഷണം നന്നായി തട്ടാന്‍ തുടങ്ങിയിട്ടുണ്ട്. കാശ്മീരി കൈത്തറി വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടയാണ് ഇത്. ഒരു ചുരിദാറും ഉമ്മാക്ക് ഒരു ബാഗും രണ്ടു പേഴ്സും വാങ്ങി. വില പെശാനോന്നും നിന്നില്ല. കടയുടെ പിറകിലായി വലിയ ഒരു മൈതാനമാണ്. വലത് ഭാഗത്തായി ഒരു അമ്പലം കാണാം. ഞാന്‍ കണ്ണുകള്‍ ഒരു റൌണ്ട് കറക്കി. എല്ലാ കാഴ്ചകളെയും പിന്നിലാക്കി കൊണ്ട് കൂറ്റന്‍ മഞ്ഞു മലകള്‍ ഏറ്റവും പുറകിലായി കാണാം. ഞാനും മാഷെ കുട്ടികളായ ഇസലുവും മുല്ലയും കുറച്ചു നേരം മൈതാനത്തിലൂടെ ഓടിക്കളിച്ചു.
ഭക്ഷണം കഴിച്ചു പുറത്തിറങ്ങുമ്പോഴേക്കും കുതിര സവാരിയുടെ ഏജന്റുമാര്‍ വന്നു പൊതിഞ്ഞു. മഞ്ഞുമലയിലേക്ക് ഇവിടെ നിന്നും കുതിര സവാരി മാത്രമേയുള്ളൂ.
“നഹീ ചാഹിയെ.. നഹീ ചാഹിയെ..”. ശല്യം ഒഴിവാക്കാന്‍ പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കുന്ന ലക്ഷണമില്ല. നാല് കിലോമീറ്റര്‍ ഉണ്ടെന്നാണ് ഏജന്റുമാര്‍ പറഞ്ഞത്. ഒരാള്‍ക്ക് 1200 രൂപ വേണമത്രേ.
“അമൌണ്ട് ബഹുത് ജ്യാതാ ഹേ.. കം കരോ..” അത്ര പൈസ കൊടുക്കാന്‍ ഏതായാലും ഉദ്ദേശിച്ചിട്ടില്ല.
“ബായ് സാബ്. യേ ഫിക്സഡ് റേറ്റ് ഹേ. കം നഹീ കര്‍ സക്താ..”
ചാര്‍ജ് കുറക്കാന്‍ വേണ്ടി അവരുമായി തര്‍ക്കിക്കാന്‍ തുടങ്ങി. അവര്‍ ഒരു ഗ്രൂപ്പാണ്. അപാര ഒരുമയാണ്. വിടാന്‍ ഞങ്ങളും തീരുമാനിച്ചിട്ടില്ല.
വില പേശലിനിടെ ഇടക്ക് ഒന്ന് രണ്ടു വട്ടം അവര്‍ ചീത്ത വിളിച്ചു തെറ്റിപോയി. രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചു വന്നു വീണ്ടും സംസാരിക്കാന്‍ തുടങ്ങി.
ഇപ്പറഞ്ഞ നേരം കൊണ്ട് ആകാശം കാര്‍മേഘം കൊണ്ട് മൂടാന്‍ തുടങ്ങി. പ്രകാശം മങ്ങി എങ്ങും ഇരുള്‍ പറന്നു. നല്ല ശബ്ദത്തില്‍ ഇടി മുഴങ്ങാന്‍ തുടങ്ങി. കൂടെ കാറ്റും. ശക്തമായ തണുത്ത കാറ്റ്. കാറ്റിനൊപ്പം മഞ്ഞു പെയ്യാന്‍ തുടങ്ങി. ഒരു മിനിറ്റ് പോലും അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ വേഗം ആ ബന്ധുവിന്‍റെ കടയിലേക്ക് പാഞ്ഞു കയറി. മാഷിന്‍റെ ചെറിയ മോന്‍ മൂന്നു വയസുകാരന്‍ ഇസ്ലു ഇതൊന്നുമറിയാതെ ഒടിക്കളിക്കുകയാണ്. ആ കടക്കാരന്‍ കുട്ടിയെ പൊതിയാന്‍ ഒരു ഷാള്‍ സമ്മാനമായി തന്നു. ആ ഇരുത്തത്തില്‍ കുറെ കാശ്മീരി കഥകള്‍ പറഞ്ഞു തന്നു.
കാശ്മീരി ലൈഫ്സ്റ്റൈല്‍
കശ്മീരികള്‍ക്ക് സ്വന്തമായ ഒരു ജീവിത രീതിയുണ്ട്. കൃഷിയും കന്നുകാലി വളർത്തലുമല്ലാതെ ഗ്രാമവാസികൾക്ക്‌ വരുമാന മാർഗ്ഗം യാതൊന്നുമില്ല. അരി, ഗോതമ്പ്‌, ഉരുളക്കിഴങ്ങ്‌, രജ്‌മ(പയർ), തിന എന്നിങ്ങനെയുള്ള കൃഷികളിലാണ്‌ മിക്കവാറും ഗ്രാമവാസികൾ ഏർപ്പെടുന്നത്‌. അതിൽ തന്നെ ഗൃഹനാഥൻമാരാകട്ടെ, ഭൂരിഭാഗവും കുഴിമടിയന്മാരും. രാവിലെ മുതൽ വൈകുവോളം ഹുക്കയും വലിച്ച്‌ വീട്ടിൽ ഒരേ ഇരുപ്പാണ്‌ പലരും. ചെമ്മരിയാടുകളെ മേയ്‌ക്കാൻ കൊണ്ടുപോകുന്നവരും ഇല്ലാതില്ല.
പക്ഷേ, സ്‌ത്രീകളാണ്‌ കുടുംബഭാരം ഏല്‌ക്കുന്നത്‌. പുലർച്ചെ നാലു മണിയോടെ ഉണർന്നെണീറ്റ്‌ അവർ അരിവാളും ചെറിയ മമ്മട്ടിയുമായി ഉരുളക്കിഴങ്ങ്‌ പാടത്തിറങ്ങും. ഉച്ചയ്‌ക്കുമുമ്പേ പണിതീർത്ത്‌ വീട്ടിലേക്കു മടങ്ങും. വനത്തിൽ മറിഞ്ഞു കിടക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ വെട്ടിയെടുത്ത്‌ വിറകു ശേഖരിക്കലാണ്‌ അടുത്ത ജോലി. അന്നന്നത്തേയ്‌ക്കുള്ള വിറകു മാത്രം പോരാ അവർക്ക്‌. തൊട്ടരികിലെത്തിയ മഞ്ഞു കാലത്തേയ്‌ക്കുള്ള വിറകു മുഴുവൻ ശേഖരിക്കണം. കുടുംബാംഗങ്ങളിൽ ചിലരാവട്ടെ പുൽമേടുകളിലേക്ക്‌ നീങ്ങി മഞ്ഞുകാലം മുഴുവൻ ആടിനു തീറ്റ നൽകാനുള്ള പുല്ലു ശേഖരിക്കും. യുവതികൾ മുതൽ വൃദ്ധർ വരെ അക്കൂട്ടത്തിലുണ്ടാവും.
പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ കാറ്റും മഴയും കുറഞ്ഞു. അപ്പോഴും കുതിരക്കാര്‍ ഞങ്ങളെ വിട്ടിട്ടില്ല. അവര്‍ക്കിതൊന്നും ഒരു പുത്തരിയല്ലല്ലോ.
“അരേ.. ബായ് സാബ്. ആഓനാ..”.
“പഹലേ റേറ്റ് ഫിക്സ് കരോ. ഫിര്‍ സഫാരി.”
അര മണിക്കൂറോളം നീണ്ട വാഗ്വാദത്തിനോടുവില്‍ ഒരാള്‍ക്ക് നാന്നൂറ് രൂപക്ക് കരാറായി. അഞ്ചു കുതിരകള്‍ വരിവരിയായി എത്തി. അപ്പോഴേക്കും വീണ്ടും ശക്തമായ മഴയും മഞ്ഞു വീഴ്ചയും തുടങ്ങി. അതേ കടയിലേക്ക് തന്നെ തിരിച്ചു കയറി. തണുപ്പില്‍ കയ്യും കാലും ഒക്കെ മരവിക്കാന്‍ തുടങ്ങി. ജാക്കറ്റും തൊപ്പിയും ഒക്കെ ഉള്ളതോണ്ട് കുറച്ചു സമാധാനം കിട്ടി. കടക്കാരന്‍ കഥ തുടര്‍ന്ന് കൊണ്ടിരുന്നു. ഒരുവേള കുതിര സവാരി ക്യാന്‍സല്‍ ചെയ്താലോ എന്ന് വരെ ഞങ്ങള്‍ ആലോചിച്ചു. കുറച്ചു നേരം കൂടി കാത്തു നിന്നപ്പോള്‍ മഴ അടങ്ങി. ഞങ്ങള്‍ പുറത്തിറങ്ങി. പൂക്കള്‍ മൂടിയ നിശബ്ദ താഴ്വരകളിലൂടെ കുതിര സവാരി നടത്തി.
യാത്രികരെ..., ഒരു കാര്യം ശ്രദ്ധിക്കുക. ഈ കുതിര സവാരി വേണമെങ്കില്‍ ഒഴിവാക്കാവുന്നതാണ്. വെറും ഒരു കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. അതാണെങ്കില്‍ ഈ സുന്ദര താഴ്വാരകാഴ്ചകള്‍ ആസ്വദിച്ചു നടക്കുകയാണെങ്കില്‍ ദൂരം അറിയുക പോലുമില്ല.
ഞങ്ങള്‍ മഞ്ഞു മലയിലെക്കെത്തി. കാലു കുത്താനിടയില്ലാത്ത വിധം വിനോദ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.
ഇവിടെ ഒരു സംഭവം ഉണ്ട്. “ഗോണ്ടോല ടോപ്‌”. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗൊണ്ടോളയായ ഗുല്‍മര്‍‍ഗിലെ കേബിള്‍ കാറില്‍ പൈന്‍ മലനിരകള്‍ക്കിടയിലൂടെ സഞ്ചരിക്കാം. ഫെസ് ഒന്നില്‍ പൈന്‍ മരക്കാടുകളില്‍ ഇറങ്ങാം. എഴുന്നൂറ് രൂപയാണ് ചാര്‍ജ്. ഫെയ്സ് രണ്ടില്‍ പൈന്‍കാടുകള്‍ താണ്ടി മഞ്ഞു പുതച്ച മലനിരകള്‍ക്ക് മുകളിലൂടെ സാവധാനം മുകളിലേക്ക് പോവാം. ഉയരം കൂടിയ ഒരു മഞ്ഞു മലയുടെ മണ്ടയിലാണ് കേബിള്‍ കാര്‍ നിര്‍ത്തുന്നത്. അവിടുത്തെ കാഴ്ചകള്‍ വിവരണാതീതമാണ്. വേറൊരു ലോകത്ത് കാലു കുത്തിയ പോലെയാവും. ഇവിടേക്കുള്ള യാത്രക്ക് ആയിരത്തി മുന്നൂറു രൂപയാണ് ചാര്‍ജ്. ഉച്ചക്ക് രണ്ടു മണിക്ക് മുമ്പ് അവിടെ എത്തുന്നവര്‍ക്കെ ഗോണ്ടോല ടോപ്പിലെക്കുള്ള റോപ് വേയില്‍ കയറാന്‍ അവസരം കിട്ടൂ. ഗുല്‍മാര്‍ഗ് പോവുന്നവര്‍ ഒരിക്കലും ഈ അവസരം മിസ്സാക്കരുത്.
പുതിയൊരു അനുഭൂതിയുമായി ഞങ്ങള്‍ വീണ്ടും താഴ്വരയിലേക്ക് തന്നെ മടങ്ങി. മഞ്ഞ് അധികം ഇല്ലാത്ത കാലത്തായിരുന്നു ആ യാത്ര. എന്നിട്ടും ആ സ്വപ്നഭൂമിയിലെ ആ മനോഹര കാഴ്ചകള്‍ ഇന്നും മനസ്സിലുണ്ട്. എന്തായാലും ഈ ഡിസബറിലോ ജനുവരിയിലോ ഗുലമർഗിലേക്ക് ഒരു യാത്ര കൂടി ഉറപ്പാണ്.. വീണ്ടും കാണാന്‍.. മഞ്ഞില്‍ അലിയാന്‍... ഒരു ആയുസ്സുകൊണ്ട് കണ്ടുതീര്‍ക്കാനാവാത്ത രീതിയില്‍, വൈചിത്ര്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ കാഴ്ചകളും അനുഭവങ്ങളും ഹിമാലയം നല്കുന്നു. പ്രകൃതിയുടെ എത്രയോ ഭാവാന്തരങ്ങളിലൂടെയാണ് ഇവിടെ നാം യാത്ര ചെയ്യുന്നത്.
ഗുല്‍മര്‍ഗില്‍ ഏകദേശം 40 ഓളം ഹോട്ടലുകൾ ലഭ്യമാണ്. ഇവിടുത്തെ സീസൺ സമയം തുടങ്ങുന്നത് ഡിസംബറിൽ മഞ്ഞുവീഴ്ചയോടെ ആണ്. ഇത് ഏപ്രിൽ മാസം വരെ നിണ്ടു നിൽക്കുന്നു. സാധാരണ് ടൂറിസ്റ്റുകൾക്ക് ഒരു രാത്രി തങ്ങുന്നതിന് 500 രൂപ മുതൽ 4000 രൂപ വരെ ചെലവുണ്ട്.
നിരവധി സിനിമകള്‍ക്ക്‌, പ്രത്യേകിച്ച് ഹിന്ദി റൊമാന്റിക് ഗാന ചിത്രീകരണത്തിനു വേദിയായ ഗുല്‍മര്‍ഗ്, അതിന്റെ നിശബ്ദ ഭംഗി കൊണ്ട് പ്രകൃതിയോടു ഏറ്റവും അടുത്തിരിക്കുന്ന ഒരിടമാണ് എന്നതില്‍ സംശയമില്ല. കശ്മീര്‍ താഴ്വാരക്കാഴ്ച്ചകളില്‍ ഏതാണ് കൂടുതല്‍ ആകര്‍ഷിച്ചത്, ഉത്തരം കണ്ടെത്താന്‍ എനിക്കോ നിങ്ങള്‍ക്കോ ആവില്ല. ഒന്ന് ഉറപ്പിച്ചു പറയുന്നു ഇനിയും വരും, ഈ സൌന്ദര്യം നുകരാന്‍. അതിനെനിക്കാവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു, ഒപ്പം കാശ്മീരിന്റെ ശ്വാശ്വതമായ സമാധാനത്തിനും, അടിസ്ഥാന വികസനത്തിനും..
സ്വര്‍ഗ്ഗം ഭൂമിയെ തൊടുന്ന ഒരു താഴ്വാരമുണ്ട്.!. അവിടെ മാത്രം പൂക്കുന്ന പൂക്കളുണ്ട്.!. അവിടെ മാത്രം വീശുന്ന കാറ്റുണ്ട്..!. ഒരേ സമയം സന്തോഷവും ഭീകരതയും അത്ഭുതവും നല്‍ക്കുന്ന മനോഹരമായ ആനുഭൂതി..!
ഇനിയും ഒരിക്കല്‍ കൂടി പോണം..!. അവിടെ മാത്രം പൂക്കുന്ന പൂക്കളെ കാണാന്‍..!. അവിടെ മാത്രം വീശുന്ന കാറ്റിന്റെ തണുപ്പറിയാന്‍..!!.
Comm

No comments:

Post a Comment