Saturday, June 4, 2016

8: ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ - [കശ്മീര്‍ - സോനാ മാര്‍ഗ്ഗ് മഞ്ഞു മലകളിലേക്ക്]
----------------------------
ഹിമാലയത്തിലെ മഞ്ഞുകാലത്ത്‌ തദ്ദേശീയർക്കു മാത്രമേ പിടിച്ചു നില്‍ക്കാനാവൂ. വിനോദസഞ്ചാരികൾ ആ സമയത്ത്‌ അത്യപൂർവമായേ അവിടെ എത്തൂ. വീടിനകത്തും പുറത്തും അരപ്പൊക്കം വരെ മഞ്ഞുപാളികൾ നിറയും. വീടിനകത്ത്‌ തീയും കാഞ്ഞിരിക്കുക എന്നതല്ലാതെ ആഴ്‌ചകളോളം ഒന്നും ചെയ്യാനാവാത്ത അവസ്‌ഥ.. ഗ്രാമവാസികളിൽ ഭൂരിഭാഗവും അക്കാലത്ത്‌ താഴ്‌വരയിലെ മറ്റു വീടുകളിലേക്കു മാറും. യാത്രക്കിടെ ഡ്രൈവറോട് രസകരമായ ഇത്തരം കുറെ കശ്മീര്‍ വിവരങ്ങള്‍ കിട്ടിക്കൊണ്ടിരിന്നു..
ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് വിശേഷണമുള്ള കാശ്മീരില്‍ പ്രകൃതി നമുക്കായി ഒരുക്കി വെച്ചിരിക്കുന്നത് നൂറായിരം കാഴ്ചകളാണ്. ഈ ഭൂമിയിലൂടെ ഒരു കൊച്ചു യാത്ര നടത്തുകയാണെങ്കില്‍ പോലും ഈ സുന്ദര ദൃശ്യങ്ങള്‍ മനം നിറയെ ആസ്വദിക്കാം. ഓരോരുത്തരും ഓരോ രൂപത്തിലാണ് ഈ കാഴ്ചകള്‍ അനുഭവപ്പെടുന്നത്.
ഭാരതത്തിന്‍റെ തന്നെ തലപ്പാവായ ജമ്മു & കശ്മീര്‍ സംസ്ഥാനത്തിന്‍റെ വളരെ കുറഞ്ഞ ഭാഗങ്ങള്‍ മാത്രമേ ജനവാസ യോഗ്യമായിട്ടുള്ളൂ. കുന്നും മലകളും നിറഞ്ഞ ഏറിയ ഭാഗവും ഇന്നും മഞ്ഞു മൂടിക്കിടക്കുകയാണ്..
ലേ - ലഡാക്ക് ഭാഗത്തേക്കുള്ള കാഴ്ചകള്‍ ഇവിടെ പറയുന്നില്ല. ഫോട്ടോയില്‍ മാത്രമേ ആ സൌന്ദര്യം ഞാന്‍ കണ്ടിട്ടുള്ളൂ.. അങ്ങോട്ടേക്കുള്ള റോഡ്‌ തന്നെ പോരെ പറയാന്‍. ലഡാക്കിന്റെ വിളിക്ക് ഉത്തരം നല്‍ക്കാന്‍ മനസ്സ് വല്ലാതെ കൊതിക്കുന്നു. മറ്റു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മലനിരകള്‍, വഴിയിലെ കാഴ്ചകള്‍, ആകാശം മുട്ടുന്ന പര്‍വതങ്ങള്‍, തെളിനീരും വഹിച്ചുകൊണ്ട് ഒഴുകി നീങ്ങുന്ന അരുവികള്‍, മഞ്ഞു മലകളും തടാകങ്ങളും..
അങ്ങനെ അങ്ങനെ കണ്ണിനു കുളിരു പകരുന്ന ഒട്ടേറെ കാഴ്ചകള്‍.. !
അത് കഴിഞ്ഞാല്‍ പിന്നെ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സോനാമാര്‍ഗ്ഗ്, ഗുല്‍ മര്‍ഗ്ഗ്, പിന്നെ പഹല്‍ ഗം. ഐസും മഞ്ഞുമലകളും തന്നെയാണ് ഈ മൂന്ന്‍ കേന്ദ്രങ്ങളിലെയും മുഖ്യ ആകര്‍ഷണമെങ്കിലും ഓരോന്നും സൌന്ദര്യത്തിന്റെ കാര്യത്തില്‍ പരസ്പരം മത്സരിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്.
ശ്രീനഗറില്‍ നിന്നും ലഡാക്കിലെക്കുള്ള യാത്രാ മധ്യേയാണ് സോനാ മാര്‍ഗ്ഗ്.
“ഇന്ന് നമുക്ക് സോനാമാര്‍ഗ് പോവാം.. നാളെ ഗുല്‍മാര്‍ഗ്. പിന്നെ പഹല്‍ഗാം. അത് കഴിഞ്ഞു ലോക്കല്‍ സൈറ്റ് സീയിംഗ്. അങ്ങനെ ആക്കിയാലോ..?”. മാഷ് ഷെഡ്യൂള്‍ പറയാന്‍ തുടങ്ങി. “പിന്നെന്താ അങ്ങനെ തന്നെ ആക്കാം. ഞാനെന്തിനും റെഡി.” പച്ചപുതച്ച നെല്‍ പാടങ്ങളിലേക്ക് കണ്ണ് നീട്ടിക്കൊണ്ട് ഞാന്‍ മറുപടി പറഞ്ഞു. “84 കിലോമീറ്റര്‍ ആണ് യാത്ര ചെയ്യേണ്ടത്. ഉച്ചക്ക് മുമ്പ് അവിടെ പിടിക്കണം. കാലാവസ്ഥ എപ്പോഴാ മാറുക എന്ന് പറയാന്‍ പറ്റില്ല.” കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ ഹിന്ദിയില്‍ മുന്നറിയിപ്പ് തന്നു.
സിറ്റിയില്‍ നിന്നും കുറച്ചു മാറി ബെനാമ എന്ന ഗ്രാമത്തില്‍ നിന്നുമാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത്. കൃഷിപ്പാടങ്ങള്‍ നിറഞ്ഞ ഒരു സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് ബെനാമ. നാഷണല്‍ ഹൈവേ 1 എന്ന സാമാന്യം തരക്കേടില്ലാത്ത റോഡിലൂടെ രണ്ടായിരത്തി പത്ത് മോഡല്‍ സില്‍വര്‍ കളര്‍ മാരുതി ആള്‍ട്ടോ യാത്രയാരംഭിച്ചു. ഡ്രൈവറെ കൂടാതെ ഞാനും ഹാമിദലി മാഷും ഭാര്യയും മൂന്നു കുട്ടികളും. ഇതാണ് ഞങ്ങളുടെ കൊച്ചു യാത്രാ സംഘം. ഹിമാലയം ഹിമാലയം എന്ന് കേട്ടിട്ടേ ഉള്ളൂവെങ്കിലും ഞങ്ങള്‍ ഇതാ നേരിട്ടു കാണാന്‍ പോവുകയാണ്. മനസ്സില്‍ ആഹ്ലാദം അലതല്ലിത്തുടങ്ങി...!
ബോര്‍ഡര്‍ റോഡ്‌ ഓര്‍ഗനൈസേഷന്‍ ആണ് ഇവിടങ്ങളിലെ റോഡു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. മലയരികുകള്‍ ചെത്തിയും കൂറ്റന്‍ ഐസുപാളികള്‍ തുറന്നും റോഡുണ്ടാക്കി ഗതാഗത യോഗ്യമാക്കുക എന്നത് ദുഷ്കരമായുള്ള പ്രവര്‍ത്തനം തന്നെയാണ്. ഈ റോഡ്‌ നേരെ പോയാല്‍ 85 കിലോമീറ്റര്‍ അകലെ ദ്രാസ് ചെന്നെത്തും. യാത്ര തുടര്‍ന്നാല്‍ അടുത്തത് 142 കിലോമീറ്റര്‍ ദൂരത്ത് കാര്‍ഗില്‍ മഞ്ഞു മലകള്‍. ലേ യിലേക്ക് എത്താം 368 കിലോമീറ്റര്‍ പോയാല്‍....
കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട് വണ്ടി നീങ്ങുകയാണ്. സോനാമാര്‍ഗ്ഗ് എന്നാല്‍ “Meadow of Gold” അഥവാ “സ്വര്‍ണ്ണം കൊണ്ടുള്ള പുല്‍ത്തകിടി” എന്നാണ് അര്‍ഥം. യാത്രയിലെ ഓരോ കാഴ്ചകളും കൌതുകത്തോടെ അതിലേറെ ആശ്ചര്യത്തോടെയാണ് ഞങ്ങള്‍ വീക്ഷിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 2740 മീറ്റര്‍ ഉയരത്തിലുള്ള സോണാമാര്‍ഗ് യാത്രാനുഭവം വാക്കുകള്‍ക്കതീതമാണ്.
ശ്രീനഗര്‍ ടൌണ്‍ കഴിഞ്ഞാല്‍ റോഡിനു ഒരു വശത്തായി സിന്ധു നദിയും മറു വശത്ത് നീണ്ട പൈന്‍ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന മലനിരകളും, പാശ്ചാത്തലത്തില്‍ വെള്ളി വെളിച്ചം വിതരികൊണ്ട് കുന്നിന്‍ തലപ്പുകളും താഴ്വരകള്‍ക്ക് സൗന്ദര്യം നല്‍കാന്‍ മത്സരിക്കുന്ന പോലെ തോന്നും. കടും പച്ച നിറത്തില്‍ അശോക്‌ ലയലന്റിന്‍റെയും റാറ്റയുടെയും ലോറികളും ഇന്ത്യന്‍ സേനയുടെ ജിപ്സികളും തലങ്ങും വിലങ്ങും പായുന്നുണ്ട്. നാട്ടുക്കരെക്കാള്‍ കൂടുതല്‍ പട്ടാളക്കാരാണോ എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോവും. രാജ്യസുരക്ഷയുടെ ഭാഗമായി എല്ലാ അങ്ങാടികളിലും പട്ടാളക്കാര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. എല്ലാവരും കയ്യില്‍ യന്ത്രത്തോക്കുകളും മറ്റു ആയുധങ്ങളുമേന്തി ജാകരൂകരായി നില്‍ക്കുന്നു.
വഴിയിലെ അത്യാവശം നല്ല ഒരങ്ങാടിയിലെത്തി. കങ്കന്‍ എന്നാണു ഈ അങ്ങാടിയുടെ പേര്. സാധനങ്ങള്‍ വാങ്ങാനും മറ്റു ആവശ്യങ്ങള്‍ക്കും ജനങ്ങള്‍ ആശ്രയിക്കുന്ന സ്ഥലമാണ് കങ്കന്‍ മാര്‍ക്കറ്റ്. “ഹോട്ടല്‍ ഒന്നും കിട്ടിയേക്കില്ല. കുറച്ച് ഫ്രൂട്ട്സ് വാങ്ങാം അല്ലെ?”. ഞങ്ങള്‍ അവിടെയിറങ്ങി വത്തക്കയും പഴവും വാങ്ങി. വില കുറച്ചു കൂടുതലാണ്. അത് പിന്നെ ഇവിടെ വരെ എത്താനുള്ള ചെലവ് കൂടി നോക്കുമ്പോള്‍ അധികമില്ല.
റോഡിനു സമാന്തരമായി ഒഴുകുന്ന സിന്ധു നദിയുടെ മനം മയക്കുന്ന ലാസ്യ ഭംഗി ആരെയും കൊതിപ്പിക്കും. ചില സ്ഥലങ്ങളില്‍ വെള്ളം കുറവാണ്. പക്ഷെ നദി ഒഴുകുന്ന നീര്‍ച്ചാലുകളില്‍ നല്ല മിനുസമാര്‍ന്ന ഉരുളന്‍ കല്ലുകള്‍ കാണാം. ചെറുതും ഇടത്തരവും വലുതുമുണ്ട്. ചില വീടുകളിലും ആര്‍മി ക്യാമ്പുകളിലും ഇത്തരം കല്ലുകള്‍ ഇരുമ്പിന്റെ വലയില്‍ പൊതിഞ്ഞു മതില് വരെ കെട്ടിയിട്ടുണ്ട്. നദിയുടെ ഓരം ചേര്‍ന്നുള്ള ഐസു പുതച്ച മലനിരകളിലും കണ്ണാടി പോലെ തെളിഞ്ഞോഴുകുന്ന തണുത്തുറഞ്ഞ വെള്ളത്തിലും ഞങ്ങള്‍ മനസ്സെന്നപോലെ ശരീരത്തെയും ഒന്ന് കൂടെ തണുപ്പിച്ചു. യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു.
ആദ്യമാദ്യം അങ്ങ് ദൂരെ മലമുകളില്‍ കാണുന്ന ഐസ് മല പോലും ഞങ്ങള്‍ വണ്ടി നിറുത്തി ഫോട്ടോ എടുത്തിരുന്നു. പിന്നെ പിന്നെ കാണുന്നിടം മുഴുവന്‍ മഞ്ഞു മലകള്‍ തന്നെ. ഫോട്ടോയുടെ ആവേശം കുറഞ്ഞു വന്നു. കാഴ്ച്ചയുടെ കൌതുകം കൂടിവന്നു. കാഴ്ചകള്‍ മനസ്സിലേക്ക് പകര്‍ത്താനാണ് പിന്നീട് ശ്രമിച്ചത്. ഹിമാലയവനസാന്ദ്രതയിലൂടെ അങ്ങനെ ചുറ്റിക്കയറുന്ന മലമ്പാതയിലൂടെ കാര്‍ നീങ്ങുകയാണ്. ചില വളവുകള്‍ തിരിയുമ്പോള്‍ അപ്പുറം ധ്യാനിച്ചുനില്ക്കുന്ന മൂടല്‍മഞ്ഞിന്റെ ഒരു മേഘം. ചിലപ്പോള്‍ പാതയില്‍ മേഞ്ഞുനടക്കുന്ന മേഘക്കൂട്ടങ്ങള്‍...!!
വലിയ ഒരു ഫ്രൈയിമിലെ ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രം പോലെയാണ് ഐസ് പുതച്ച മലകളെ എനിക്ക് തോന്നിയത്. കുന്നിന്റെ ചില വശങ്ങളില്‍ തൂവെള്ള നിറത്തില്‍ മഞ്ഞു പാളികളും മറു വശത്ത് ഇരുണ്ട കുന്നുകളും.. ഇടക്കിടക്ക് കടും പച്ച നിറത്തില്‍ പൈന്‍ മരക്കൂട്ടങ്ങളും. ഈ വെളുത്ത മഞ്ഞില്‍ പ്രതലത്തില്‍ കാര്‍മേഘം തന്റെ നിഴല് കൊണ്ട് വരച്ചുണ്ടാക്കുന്ന സുന്ദരമായ ചിത്രപണികള്‍ വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ കഴിയില്ല.
കാഴ്ചകള്‍ ഓരോന്നോരുന്നു പകര്‍ത്തിയെടുത്ത് പന്ത്രണ്ടു മണിയോടെ സോണാമാര്‍ഗിലെത്തി. മൌണ്ടന്‍ ഹില്‍ എന്ന ഹോട്ടലില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു. ഹോട്ടലിനു പുറകിലും എതിര്‍വശത്തുമായി താഴ്വരകളോട് ഇണ ചേര്‍ന്ന് ഐസുമൂടിയ മനോഹരമായ മലനിരകള്‍ ഞങ്ങളുടെ ഭക്ഷണത്തിന്റെ രുചി കൂട്ടി. പ്രകൃതി രമണീയമായ സോണാമാര്‍ഗിലെ ഐസു മൂടിയ മലനിരകള്‍ നേരിട്ടനുഭവിക്കാനും മഞ്ഞിന്‍ മൈതാനങ്ങളില്‍ ഓടിച്ചാടി കളിക്കാനുമുള്ള യാത്ര തുടങ്ങുകയാണ്.
താഴ്വാരത്ത് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. കശ്മീരിലെ ഒരു പതിവ് കാഴ്ചയാണ് കുഞ്ഞു കുഞ്ഞു ക്രിക്കറ്റ് ടീം. ഇവിടെ കാണപ്പെടുന്ന ഒരു പ്രത്യേക തരം മരത്തില്‍ നിന്നാണ് ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കുന്നത്. കാശ്മീരില്‍ ഇത്തരം ബാറ്റ് നിര്‍മ്മാണ ഫാക്ടറികള്‍ ധാരാളമായി കാണാം. ചുളു വിലക്ക് ബാറ്റുകള്‍ വാങ്ങുകയും ചെയ്യാം.
സീസണ്‍ ആയതിനാല്‍ നൂറു കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യക്കാരും വിദേശികളും എല്ലാം ഇതില്‍ ഉള്‍പ്പെടും. ഞങ്ങള്‍ ഐസ് മലകളിലെ തണുപ്പും സൗന്ദര്യവും ആസ്വദിച്ചു കൊണ്ട് കളിക്കാന്‍ പോവുകയാണ്. ചെറിയ ഒരുക്കങ്ങള്‍ ഒക്കെ നടത്തണം. താപ നില വളരെ കുറഞ്ഞ സ്ഥലമാണ്. ചില ആളുകള്‍ക്ക് ശ്വാസ തടസ്സം ഒക്കെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതേപോലെ ജാക്കറ്റും വലിയ ഷൂവും ഒക്കെ വേണം. ഇതൊക്കെ അവിടെ വാടകക്ക് കിട്ടും. 80 രൂപ കൊടുത്ത് ശൂ മാത്രം വാടകക്ക് എടുത്തു.
മലയിലേക്ക് പോവാന്‍ ഒന്നുകില്‍ ടാക്സി വിളിക്കാം അല്ലെങ്കില്‍ കുതിര പുറത്തൊരു സവരിയാവാം. ഞങ്ങളുടെ കാറിന് അവിടേക്ക് പെര്‍മിഷന്‍ ഇല്ല. ലോക്കല്‍ ടാക്സി മാത്രമേ പറ്റൂ. അവിടെ കാലു കുത്തിയത് മുതല്‍ ടാക്സിക്കാര്‍ വിടാതെ പിന്തുടരുകയാണ്. ഒരു റ്റാറ്റ സുമോ വാടകക്കെടുത്തു. ആദ്യത്തെ പോയന്റിലേക്ക് ആയിരം രൂപയും പിന്നീടുള്ള ഓരോ പോയന്റിലെക്കും അഞ്ഞൂറ് രൂപയുമാണ് ചാര്‍ജ്. വലിയ വലിയ സംഖ്യകളാണ് അവര്‍ പറയുക. ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ കീശ കാലിയാവാന്‍ സാധ്യതയുണ്ട്.
അര മണിക്കൂറോളം മലകളും പുഴകളും താണ്ടി ഞങ്ങള്‍ ഐസു മൂടിയ മലനിരകള്‍ക്ക് അടുത്തെത്തി. പകരം വെക്കാനില്ലാത്ത അഭൌമ സൗന്ദര്യം കണ്ടു ഞങ്ങള്‍ ഒരു നിമിഷം മതി മറന്നു പോയി.. അവിടെ എത്തിയിട്ട് എന്തൊക്കെയോ ചെയ്യണം എന്ന് ഉറപ്പിച്ചിരുന്ന ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ കുറച്ചു നേരത്തേക്ക് അവിടെ ഇരുന്നു. പിന്നെ സാവധാനം നടക്കാന്‍ തുടങ്ങി. അത് പിന്നെ മുകളിലേക്കുള്ള ഓട്ടമായി. കാലുകള്‍ മഞ്ഞില്‍ താഴുന്നു പോവുന്നു. ഒന്ന് രണ്ടു വട്ടം വഴുതി വീണു. പിന്നീട് ഐസു കട്ടികള്‍ എടുത്തു എറിഞ്ഞു കളിച്ചു, കുറെ ഫോട്ടോ എടുത്തു.
മഞ്ഞു മലകൾ നിഴൽ വിരിക്കുന്ന താഴ്‌വരകൾ.. നിശബ്‌ദത ഭേദിച്ച്‌ പൈന്‍ മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ മഞ്ഞുപാളികളിൽ നിന്ന്‌ ഒഴുകി വരുന്ന കുഞ്ഞരുവികള്‍.. തലപ്പൊക്കം ഏറെയില്ലാത്ത മരങ്ങളുടെ ചില്ലകളിൽ കൂടുകൂട്ടിയിരിക്കുന്ന കിളിക്കൂട്ടങ്ങള്‍.. അവയുടെ കലപില പോലും ഇവിടെ സംഗീതാത്മകം.. അങ്ങനെയങ്ങനെ ഒരുപാട്‌ വിസ്‌മയങ്ങളുടെ കലവറയാണ്‌ ഹിമാലയമെന്ന്‌ സഞ്ചാരികൾ കുറിച്ചു വെച്ചത്‌ എത്രയോ ശരി...!!
ഐസ് സ്കേറ്റിങ്ങും സ്കീയിങ്ങും ഇലക്ട്രിക് സ്നോ മൊബൈല്‍ വണ്ടികള്‍ ഒക്കെയുണ്ട്. മരപ്പലകയില്‍ നിര്‍മ്മിച്ച സ്നോ സ്കീയിംഗ് ഉപകരണവുമായി കുറെയാളുകള്‍ ഇരകളെ പിടിക്കാനെന്ന പോലെ ചുറ്റും കൂടി. ഇതില്‍ കയറാതെ വിടില്ല എന്നാ മട്ടാണ്. ഒരു ശല്യം പോലെ തോന്നി.. അന്‍പതും നൂറും ഇരുന്നൂറും ഒക്കെ തോന്നുന്ന പോലെയാണ് ചാര്‍ജ്ജ്. ചുവപ്പും പച്ചയും കറുപ്പും ഒക്കെ നിറത്തില്‍ ജാക്കറ്റ് ധരിച്ച കുറെ സഞ്ചാരികള്‍ മഞ്ഞു മലകളുടെ സൌന്ദര്യം ആസ്വദിക്കുകയാണ്. ഒരു വെള്ളക്കടലാസിലെക്ക് പലവര്‍ണ്ണത്തിലുള്ള മുത്തു മണികള്‍ വാരി വിതറിയ പോലെ..!!
ആകാശം കാര്‍ മേഘങ്ങള്‍ കൊണ്ട് ഇരുണ്ടു തുടങ്ങി. ഒരു മഴക്കുള്ള ഒരുക്കമാണെന്ന് തോന്നുന്നു. കൊടും മഞ്ഞും സമയഭേദമില്ലാതെ വീശിയടിക്കുന്ന ശീതക്കാറ്റും എങ്ങുമുള്ളതു തന്നെ. ഓരോ ഹിമാലയൻ യാത്രകളും വേറിട്ടതും വൈവിധ്യങ്ങൾ നിറഞ്ഞതുമായ അനുഭവങ്ങൾ കൊണ്ടാണ് ഓര്‍മ്മകളെ അലങ്കരിക്കുന്നത്‌. മഴ പെയ്താല്‍ നിമിഷ നേരം കൊണ്ട് സംഗതി മാറി മറിയാന്‍ സാധ്യതയുണ്ടത്രേ...!
സോനാമാര്‍ഗിലെ ഈ മഞ്ഞു മലയിലെ ആദ്യഭാഗത്ത് തന്നെ ഒരു ചെറിയ തട്ടുകടയുണ്ട്. ചൂട് ചായയും, ചായ എന്നാല്‍ നമ്കി എന്ന ചായയില്‍ പഞ്ചസാരക്ക് പകരം ഉപ്പാണ് ഉപയോഗിക്കുന്നത്. ബിസ്കറ്റും കിട്ടും. മഞ്ഞു പാളികള്‍ ഉരുകിയൊലിച്ച് കുഞ്ഞു കുഞ്ഞു നീര്‍ ചാലുകള്‍ രൂപപ്പെടുന്നത് കണ്മുന്നില്‍ കാണാം. ഇത്തരം അരുവികള്‍ ചേര്‍ന്നാണ് വമ്പന്‍ നദികള്‍ രൂപം കൊല്ലുന്നത്.
സാമാന്യം വലിയൊരു അരുവി മുറിച്ചു കടന്നു വേണം അക്കരെ മഞ്ഞു മൈതാനത്ത് എത്താന്‍. ഒറ്റത്തടിയില്‍ ഒരു പാലമുണ്ടാക്കിയിരിക്കുന്നു. മരത്തടിയില്‍ തെന്നാതെ സൂക്ഷിച്ചു പാലം കടക്കണം. വെള്ളിക്കുമിളകളുയര്‍ത്തി ചിതറിത്തെറിച്ചൊഴുകുന്ന ജലത്തിനു നല്ല തണുപ്പുണ്ട്. അവയില്‍ മുഖം കഴുകി, ഇത്തിരി ജലം അകത്താക്കുമ്പോള്‍ ക്ഷീണവും വിശപ്പും പമ്പ കടക്കും...
സ്വര്‍ഗ്ഗീയ നിമിഷങ്ങളില്‍ മതിമറന്നു സാവധാനം മലനിരകളിറങ്ങി
താഴ്വരയിലെ ചെറു നദിയില്‍ നിന്നും കൈകാലുകള്‍ കഴുകി. മടക്ക യാത്ര തുടങ്ങി. കണ്ണുകള്‍ക്ക്‌ വിശ്രമം നല്‍കാതെ ജീവിതത്തിലെ മറക്കാന്‍ ആവാത്ത പ്രകൃതിയില്‍ ചാലിച്ച മനോ‍ഹര നിമിഷങ്ങള്‍ കണ്‍ കുളിര്‍ക്കെ കണ്ടു കൊണ്ട്, പച്ച പുല്‍മേടുകള്‍, കൊച്ചു കൊച്ചു അരുവികള്‍ ഇവക്കെല്ലാം സമാന്തരമായി നീണ്ടു കിടക്കുന്ന ഐസു മല നിരകള്‍, ഇവയെയെല്ലാം വിട്ടു പോവാന്‍ മനസ്സ് വരാതെ സോനാ മാര്‍ഗിനോട് വിട പറഞ്ഞു..!!

No comments:

Post a Comment