Saturday, June 4, 2016

7: ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ - [മഞ്ഞ് പുതച്ച കശ്മീര്‍ താഴ്വരകളിലെ കാഴ്ചകളിലേക്ക്]
----------------------------------------------
ഈ യാത്ര ഒരിക്കലും നടക്കുമെന്ന് വിചാരിച്ചതല്ല. പോകണമെന്ന് ആഗ്രഹിച്ച നിമിഷം മുതല്‍ തടസ്സങ്ങളും പ്രതിസന്ധികളും ഒന്നിന് പുറകെ ഒന്നായി വന്നു കൊണ്ടിരുന്നു.. അനുകൂലമായ ഒരു പഴുതു പോലും എവിടെയും തുറന്നു കാണുന്നില്ല. അവസാന നിമിഷം വരെ പോകുമോ ഇല്ലയോ എന്നുറപ്പിക്കാന്‍ കഴിയാത്ത അവസ്ഥ. ഏറെ അനിശ്ചിതത്വം മുറ്റിനിന്ന നിമിഷങ്ങള്‍..!!
പക്ഷെ ഓര്‍മ്മ വെച്ച നാള്‍ മുതല്‍ മനസ്സിലിട്ട് താലോലിക്കുന്ന കശ്മീര്‍ സ്വപ്നം പൂവണിയാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ ഞാനും ഒരുക്കമല്ല..
എന്തു വില കൊടുത്തും പോയേ പറ്റൂ എന്ന് ഞാനും തീരുമാനിച്ചു. അങ്ങനെ ഉറപ്പിച്ച് ഇറങ്ങിപ്പുറപ്പെട്ട ഒരു യാത്രയായിരുന്നു കാശ്മീരിലേക്ക്. ഭൂമിയിലെ സ്വര്‍ഗം എന്നൊക്കെ ആരോ വിശേഷിപ്പിച്ച സ്വപ്ന സുന്ദര താഴ്വാരങ്ങളിലെക്ക്..!!.
ആദ്യമേ പറയാം. പെട്ടെന്നുണ്ടായ യാത്രയാണ്.. ഒരുങ്ങാനും പിടിക്കാനും ഒന്നും സമയം കിട്ടിയില്ല. കയ്യില്‍ കിട്ടിയ തുണിയും കുപ്പായങ്ങളും പുതപ്പുമെല്ലാം വലിച്ചു വാരി ബാഗിലിട്ട് ഒറ്റ ഇറക്കം. കെട്ടിയോളോടും ഉമ്മാനോടും മാത്രം സൂചിപ്പിച്ചു. “ഇപ്പൊ ഞാന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വരെ പോവുന്നു. ചിലപ്പോ പോയതിനേക്കാള്‍ സ്പീഡില്‍ തിരിച്ചെത്തും. അല്ലെങ്കില്‍ കഷ്മീരിലെത്തിയിട്ടു വിളിക്കാം”. ഉമ്മാക്ക് പക്ഷെ ഈ സ്ഥലം എവിടെ എന്ന് മനസ്സിലാവാത്തത് കൊണ്ടും ഇതൊരു സ്ഥിരം പരിപാടി ആയത് കൊണ്ടും വലിയ അലാക്കൊന്നും ഉണ്ടായില്ല. പിന്നീട് സംഗതി മാറി മറിഞ്ഞു ഗുലുമാലായി എന്നത് പരമസത്യം.
പതിനാലു ദിവസത്തെ യാത്രാ പരിപാടിയാണ്. എല്ലാ വേനലവധിയിലും ഒരു സംസ്ഥാനം കവര്‍ ചെയ്യുക എന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടന്നുവരുന്ന കലാപരിപാടിയാണ്. മിക്കവാറും Hamidali മാഷിന്‍റെ കൂടെയാണ് യാത്രകള്‍. ഇന്ത്യയുടെ പല സംസ്ഥാനങ്ങളും കനത്ത വേനല്‍ ചൂടില്‍ വെന്തുരുകുമ്പോള്‍ തണുത്തുറഞ്ഞു കിടക്കുന്ന കശ്മീര്‍ മലനിരകളും താഴ്വാരങ്ങളും കാണാനും ആസ്വദിക്കാനുമാണീ ഇത്തവണ ഇന്ത്യയുടെ മഞ്ഞിന്‍ തലപ്പാവണിഞ്ഞ സംസ്ഥാനമായ ജമ്മു & കശ്മീര്‍ തെരഞ്ഞെടുത്തത്.
യാത്ര തുടങ്ങാനിരിക്കുന്ന സമയത്ത്
കാശ്മീരിൽ നിന്ന് അശാന്തിയുടെ വാർത്തകൾ മാത്രമേ പുറത്ത് വരുന്നുള്ളൂ..
എന്‍.ഐ.ടി കാമ്പസ്സിൽ നിന്നായിരുന്നു ആദ്യം.
പിന്നെ മാനഭംഗ ഇഷ്യൂ..
അതിനെ തുടർന്ന് വെടിവെപ്പ് ....
6 മരണങ്ങൾ....
കർഫ്യൂ...
പ്രകടനം, വഴി തടയൽ..
തിയ്യതി അടുത്തു വരുന്തോറും തടസ്സങ്ങളല്ലാതെ
മറ്റൊന്നും വന്നില്ല...
ഉത്തരേന്ത്യ കനത്ത
ചൂടിലേക്ക്
ഡൽഹിയിൽ 41 ഡിഗ്രി..
ഒരു സഞ്ചാരിക്ക്
മുന്നിൽ ഇതല്ലാം ഒരു തടസ്സങ്ങളാവുമോ?.
എന്തായാലും വരുന്നിടത്ത് വെച്ച് കാണാം എന്നുറപ്പിച്ചു..!!
യാത്ര തുടങ്ങുന്ന നിമിഷം മുതല്‍ തിരിച്ചെത്തുന്ന നിമിഷം വരെ “തല്‍ക്കാല്‍ ടിക്കറ്റ്” മാത്രമാണൊരു പ്രതീക്ഷ.
ടിക്കറ്റിനു വേണ്ടിയുള്ള പരക്കം പാച്ചില്‍
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. കോഴിക്കോട് മുതല്‍ ദല്‍ഹി-നിസാമുദ്ദീന്‍ വരെയും അവിടുന്ന് ജമ്മുതാവി വരെയും ട്രെയിന്‍ യാത്ര. മടക്കം ഉദംപൂര്‍ മുതല്‍ ദല്‍ഹി വരെയും ദല്‍ഹി മുതല്‍ കോഴിക്കോട് വരെയും. ഒരു ടിക്കറ്റ് പോലും കയ്യിലില്ല. പെട്ടെന്നുണ്ടായ യാത്രയായതിനാല്‍ ട്രെയിന്‍ ടിക്കറ്റ് ഒന്നും കിട്ടാന്‍ ഒരു സാധ്യതയുമില്ല. അതൊക്കെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ തീര്‍ന്നു പോയിരിക്കുന്നു. എന്നാലും പല വഴിക്കും ശ്രമിച്ചു നോക്കി. ഇത്രേം ദൂരം ടിക്കറ്റ് കയ്യിലില്ലാതെ ഒരു യാത്രക്കിറങ്ങി പുറപ്പെടുക എന്നത് അത്യാവശ്യം നല്ല റിസ്ക്‌ തന്നെയാണ്. ആകെക്കൂടി ഉണ്ടായിരുന്ന ഓണ്‍ലൈന്‍ തല്‍ക്കാല്‍ ടിക്കറ്റ് വെയിടിംഗ് ലിസ്റ്റിലും ആയിപ്പോയി. അതൊരടി മുന്നോട്ട് നീങ്ങിയില്ല. എമര്‍ജെന്‍സി ക്വോട്ടയില്‍ ഒരു ശ്രമം. ചാര്‍ട്ട് പ്രിപ്പയര്‍ ചെയ്തപ്പോ അതും ചതിച്ചു..
പിന്നീട് ടിക്കറ്റിനു വേണ്ടിയുള്ള പരക്കം പാച്ചില്‍ തന്നെ. ഒന്നും അങ്ങോട്ടു ശരിയാവുന്നില്ല. അവസാനം പനവേല്‍ വരെ ഒരു ടിക്കറ്റ് കിട്ടി. അതു ബുക്ക് ചെയ്ത് സുബ്മിറ്റ്‌ ബട്ടണ്‍ ക്ലിക്ക് ചെയ്തപ്പോള്‍ അതും ആണ്‍കുട്ടികള്‍ കൊണ്ടുപോയി. ഇനി എന്തു ചെയ്യും..? അവസാനം ഒരു സുഹൃത്ത് വഴി കോഴിക്കോട്ടെ റെയിവേ സ്റ്റേഷനിലെ അബുക്ക എന്ന പോര്‍ട്ടര്‍ ശരിയാക്കാം എന്ന് പറയുന്നു. ആ പ്രതീക്ഷയിലാണ് ബാഗുമെടുത്ത് സ്റ്റെഷനിലെത്തിയത്. എങ്ങനെയെങ്കിലും ട്രെയിനില്‍ കയറിപ്പറ്റണം എന്ന് മനസ്സിലുണ്ട്. ടിക്കറ്റ് കയ്യിലില്ലാത്ത പേടി അതിനേക്കാള്‍ കൂടുതലും. യാത്ര തുടങ്ങുന്ന നിമിഷം മുതല്‍ തിരിച്ചെത്തുന്ന നിമിഷം വരെ “തല്‍ക്കാല്‍ ടിക്കറ്റ്” മാത്രമാണൊരു പ്രതീക്ഷ. എന്തായാലും വരുന്നിടത്ത് വെച്ച് കാണാം എന്നുറപ്പിച്ചു.
വൈകീട്ട് 5:40 നു വരേണ്ട മംഗള ലക്ഷദ്വീപ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സ് അര മണിക്കൂര്‍ വൈകി 6:10 നു നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് വരികയായി. എന്‍റെ ചങ്കിടിപ്പ് കൂടാന്‍ തുടങ്ങി. രണ്ടു മൂന്നു മിനിടുകള്‍ക്കുള്ളില്‍ എന്‍റെ കാര്യത്തില്‍ ഒരു തീരുമാനമാവും. ടി.ടി യെ കാണണം. കാലു പിടിച്ചിട്ടാണെങ്കിലും ബോഗിയില്‍ കയറണം. എന്തൊക്കെയോ ചിന്തകള്‍ മനസ്സിലൂടെ പാഞ്ഞു പോയി. അബുക്ക പ്രായാധിക്യത്താല്‍ ഏന്തി വലിഞ്ഞു വരുന്നുണ്ട്. “എല്ലാം ശെരിയാവും” എന്ന മൂപ്പരുടെ ഡയലോഗില്‍ പ്രതീക്ഷയര്‍പ്പിച്ച് ഞാനും എന്‍റെ ബാഗും അങ്ങോട്ടുമിങ്ങോട്ടും ലക്ഷ്യമില്ലാതെ നടന്നു കൊണ്ടിരുന്നു. വണ്ടി സാവധാനം നിന്നു. കൂടെയുള്ള ഹാമിദലി മാഷും കുടുംബവും ലഗ്ഗേജ് വണ്ടിയിലേക്ക് കയറ്റി. ഞാന്‍ അപ്പോഴും പുറത്ത് തന്നെ. ഇല്ല. ഞാന്‍ പോവാന്‍ സാധ്യതയില്ല..!! ഏതാനും നിമിഷങ്ങള്‍ക്കകം ട്രയിന്‍ സ്റ്റേഷന്‍ വിടും. എന്‍റെ പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങി.
അബുക്ക ടി.ടി. യെ തപ്പി നടക്കുകയാണ്. നോക്കി നോക്കി കുറച്ചകലെ എത്തിയിട്ടുണ്ട്. പെട്ടെന്ന്‍ ആ കറുത്ത കോട്ടുകാരന്‍ എന്‍റെ തൊട്ടടുത്ത ബോഗിയില്‍ നിന്നുമിറങ്ങി. കാലില്‍ വീണാലോ. വേണ്ട. അബുക്ക സംസാരിക്കട്ടെ. പക്ഷെ മൂപ്പര്‍ എവിടെ..?. അബൂക്കയെ തിരഞ്ഞു ഞാനും ഓടാന്‍ തുടങ്ങി. ഞാന്‍ ഓടുകയാണ്. മൂപരെ ഉറക്കെ വിളിക്കുന്നുണ്ട്. ടി. ടി. യെ ബാക്കിലേക്ക്‌ തിരിഞ്ഞു നോക്കുന്നുണ്ട്. ട്രെയിന്‍ ഇപ്പൊ പോവും. ഒരു വിധം അബുക്കയെ വലിച്ചു കൊണ്ട് വന്നു. ടി.ടി. യോട് എന്തൊക്കെയോ പറയുന്നു. വഴങ്ങുന്ന ലക്ഷണമില്ല. ഞാന്‍ കണ്ണുകള്‍ താഴ്ത്തി. തലയില്‍ എന്തിനോ വേണ്ടി തടവിക്കൊണ്ടിരുന്നു. ഇനിയും നേരം പോക്കാന്‍ സമയമില്ല. ഞാനും മാഷും കൂടി ഓടി ടി. ടി.യുടെ അടുത്തേക്ക്. “സര്‍, ഞാന്‍ എങ്ങനെയെങ്കിലും സഹിച്ച് പൊയ്ക്കൊള്ളാം. സീറ്റ് ഒന്നും വേണമെന്നില്ല. കൂട്ടത്തിലെ ബാക്കി എല്ലാരും കയറി. നാലും കണ്ഫോം ടിക്കറ്റ് ആണ്. ഞാന്‍ മാത്രം പുറത്തായി. സര്‍ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണം.” മൂപ്പര്‍ അടിമുടി ഒന്ന് നോക്കി. “താന്‍ കയറ്. ഫൈന്‍ അടക്കേണ്ടി വരും. സീറ്റൊന്നും ഉണ്ടാവൂല. നിലത്ത് കിടക്കേണ്ടി വരും.”. ഹാവൂ... പറഞ്ഞു തീരുന്നതിനു മുമ്പേ ഞാനും എന്‍റെ ലഗ്ഗേജും വണ്ടിക്കുള്ളിലെത്തിയിരുന്നു. ഏപ്രില്‍ പതിനേഴു ഞായര്‍ വൈകീട്ട് 6:17 നു വണ്ടി സ്റ്റേഷന്‍ വിട്ടു.
തലസ്ഥാന നഗരിയില്‍.
പത്തൊമ്പതാം തിയ്യതി ഡല്‍ഹിയില്‍, ദല്‍ഹി യൂണിവേര്‍‌സിറ്റിയിലെ വിദ്യാര്‍ഥി സുഹൃത്തും നാട്ടുകാരനും സഞ്ചാരി മെമ്പറുമായ നാഫിഹിന്റെ സ്വീകരണം. ഹോസ്റ്റല്‍ മുറിയില്‍ കുളിയും ചെറിയൊരു വിശ്രമവും. ശേഷം കേരള ഹൌസില്‍ പോയി തനി നാടന്‍ ഭക്ഷണം. മെട്രോ ട്രെയിനില്‍ ചെറിയ ചെറിയ സവാരികള്‍. ഇത്രയുമായപ്പോഴേക്കും സമയമായി.
ന്യൂ ഡല്‍ഹിയില്‍ നിന്നും ജമ്മു തവിയിലേക്കുള്ള ഉത്തര്‍ സമ്പര്‍ക്രാന്തി എക്സ്പ്രസ്സ് ആറാമത്തെ പ്ലാട്ഫോമില്‍ പുറപ്പെടാനൊരുങ്ങി നില്‍ക്കുന്നു. എസ് സെവന്‍ കോച്ചില്‍ ആറാം സീറ്റായ അപ്പര്‍ ബര്‍ത്തില്‍ ഞാന്‍ കയറിക്കൂടി. താഴെ ഹിന്ദി വാലകള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. പൊട്ടിച്ചിരിക്കുന്നു. ഗുട്ക്കയുടെയും പാന്‍ മസാലയുടെയും രൂക്ഷഗന്ധം ബോഗിക്കുള്ളില്‍ നിറഞ്ഞു. ഡോറിന്റെ സൈഡില്‍ സീറ്റുറപ്പിച്ചു ചില വിദ്വാന്മാര്‍ സിഗരറ്റിനു തിരി കൊളുത്തി. ഞാന്‍ പുതപ്പ് മുഖത്തേക്ക് വലിച്ചിട്ടു. കൂടെയുള്ളവര്‍ എല്ലാരും കുറെ പുറകിലെ ഭോഗിയിലാണ്. ജമ്മു തവി സ്റ്റേഷനില്‍ കാണാം പറഞ്ഞാണ് പിരിഞ്ഞത്. ഒരത്യാവശ്യം വന്നാല്‍ വിളിക്കാന്‍ കൂടി ഫോണ്‍ ഇല്ല. എന്റെ ഭാഗും മറ്റും താഴെയാണ്. അല്പം പേടിയും ആശങ്കയും മനസ്സിനെ മദിച്ചു കൊണ്ടിരുന്നു. തീവണ്ടി പതുക്കെ സ്റ്റേഷന്‍ വിട്ടു. ചെറിയൊരു ആട്ടത്തോടെ കുതിച്ചു തുടങ്ങിയ കോച്ചില്‍ ഞാന്‍ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
ജമ്മു തവിയില്‍
ഏപ്രില്‍ ഇരുപതാം തിയ്യതി രാവിലെ ഏഴരക്ക് ജമ്മു തവി റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി. അത്യാവശ്യം നല്ലൊരു റെയില്‍വേ സ്റ്റേഷനും അങ്ങാടിയും. “ഇനിയാണ് യഥാര്‍ത്ഥ യാത്ര തുടങ്ങുന്നത്”. ഹമീദലി മാഷ്‌ പറഞ്ഞത് ഞങ്ങള്‍ ആശ്ചര്യത്തോടെയാണ് കേട്ടത്. “അതെന്താ മാഷേ.. അപ്പൊ ഇത്രേം വന്നത്.?”. ഞാനെന്‍റെ ആശങ്ക മറച്ചു വെച്ചില്ല. “അതൊക്കെ വഴിയെ മനസ്സിലാവും.” മാഷൊന്നു ചിരിച്ചു. അപ്പോഴേക്കും ഒരു നൂറു റിക്ഷാ വാലകള്‍ പിന്നാലെ കൂടിയിരുന്നു. “സര്‍, ഗാഡീ ചാഹിയേ.. ഓട്ടോ ഹേ, കാര്‍ ഹേ..” എന്നൊക്കെ പറഞ്ഞു കൊണ്ട്. ഒന്നും കേള്‍ക്കാത്ത പോലെ ഞങ്ങള്‍ കുറച്ച് അകലേക്ക് നടന്നു. തിരക്കില്‍ നിന്നും ഒഴിഞ്ഞു ഒരു ഓട്ടോ പിടിച്ച് അങ്ങാടിയില്‍ എത്തി. തൊട്ടടുത്ത് തന്നെ ബസ് സ്റ്റേഷന്‍ ഉണ്ട്. ശ്രീ നഗറിലേക്കുള്ള യാത്ര ആരംഭിക്കാന്‍ പോവുകയാണ്. വിശപ്പിന്‍റെ വിളിയാളം വന്നു തുടങ്ങിയിട്ട് കുറെ നേരമായി. ബ്രേക്ക് ഫസ്റ്റ് ഒരു ചെറിയ തട്ടുകടയില്‍ പോയി ഒപ്പിച്ചു. ചായയും ബണ്ണും ബര്‍ഗറും. പിന്നെയും ഒരു ചായ. ഇതൊരു ശീലമായി പോയി. മിക്ക സമയത്തും ഒരു ചായ പോരാത്ത അവസ്ഥയാണ്. രണ്ടു ചായ കുടിച്ചാലേ ഒരു തൃപ്തിയാവൂ..
മുകളിലേക്ക് കയറാന്‍ രണ്ടു ഓപ്ഷന്‍ ആണുള്ളത്. “ഏത് ഓപ്ഷന്‍ ആണെങ്കിലും ഒരു ഗ്യാരണ്ടിയും ഇല്ലാത്ത യാത്രയാണ്. എത്തിയാല്‍ എത്തി. എപ്പോ എത്തുമെന്നോ എങ്ങനെ എത്തുമെന്നോ ഇപ്പൊ പറയാന്‍ പറ്റില്ല”. താടിക്കാരന്‍ പഞ്ചാബി ഡ്രൈവര്‍ ഹിന്ദിയില്‍ പറഞ്ഞു.
ഒന്ന് ട്രാന്‍സ്പോര്‍ട്ട് ബസ്. ചീപ്പാണ്. നാന്നൂറ് രൂപക്ക് കാര്യം നടക്കും. പക്ഷെ ഒരു പത്തു പതിനാലു മണിക്കൂറെങ്കിലും മിനിമം ആടിയും കുലുങ്ങിയും പൊടി തിന്നും ഇരിക്കണം. മുകളിലെത്തുംപോഴേക്കും ഒരു പരുവം ആയിട്ടുണ്ടാവും. രണ്ടാമത്തെ ഓപ്ഷന്‍ എന്നത് ടാക്സിയോ ഷെയറിംഗ് ടാക്സിയോ ആണ്. ടവേരയോ മഹീന്ദ്ര ക്സൈലോയോ ഇന്നോവയോ ഒക്കെ കിട്ടും. ഒരു വണ്ടിക്ക് അയ്യായിരം രൂപയും ഷെയറിംഗ് ടാക്സി ആണെങ്കില്‍ ഒരാള്‍ക്ക് എഴുന്നൂറ് അല്ലെങ്കില്‍ എണ്ണൂറു രൂപ ഒക്കെ ആണ് ചാര്‍ജ്. അതും മിനിമം എട്ടര മണിക്കൂറെങ്കിലും ഓടണം.
ശ്രീനഗര്‍ കാണുന്നതിനേക്കാള്‍ മനോഹരമായി എനിക്ക് തോന്നുന്നത് ജമ്മുവില്‍ നിന്നു കശ്മീരിലേക്കുള്ള ഈ വഴിയിലൂടെ സഞ്ചരിക്കുക എന്നുള്ളതാണ്. നാഷണല്‍ ഹൈവേ 1A യിലൂടെ ക്സൈലോ ഒരു മുരള്‍ച്ചയോടെ കുതിച്ചു പായാന്‍ തുടങ്ങി. പഞ്ചാബിലെ ജലന്ധര്‍ മുതല്‍ പാക്കിസ്ഥാന്‍ ബോര്‍ഡറായ ബാരാമുള്ള-ഊറി വരെ നീണ്ടുകിടക്കുന്ന ദേശീയ പാതയാണിത്‌. ശ്രീനഗറില്‍ എത്തിയാല്‍ ദ്രാസ്, കാര്‍ഗില്‍, ലേ, ലഡാക്ക് തുടങ്ങിയ അതിര്‍ത്തിയിലെ മഞ്ഞുപുതച്ച മലമടക്കുകളിലേക്കും ഈ ഹൈവേ തന്നെയാണ്...
ജമ്മുവില്‍ നിന്നും സുമാര്‍ അറുപത്തഞ്ചു കിലോമീറ്റര്‍ ദൂരം അതായത് ഉദംബൂര്‍ വരെ നല്ല വൃത്തിയുള്ള നാലു വരി പാതയാണ്. സ്റ്റിയറിംഗ് ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞു കൊണ്ടേയിരിക്കുന്നു. വളവും തിരിവും നിറഞ്ഞ മലമ്പാതകളിലൂടെയുള്ള യാത്ര ആസ്വദിച്ച് തന്നെ ഞങ്ങള്‍ മുകളിലേക്ക് കയറാന്‍ തുടങ്ങി.
ആരെയും മനം മയക്കുന്ന വ്യതസ്തമായ ഭൂപ്രകൃതി, ജമ്മുവിന്റെ സമതലങ്ങളില്‍ നിന്നും ശ്രീ നഗറിന്റെ ഉയരങ്ങളിലേക്കുള്ള യാത്രയില്‍ നമുക്ക് കാണാന്‍ സാധിക്കും. ഒരുപാട് പുഴകള്‍, താഴ്വാരങ്ങള്‍, വ്യതസ്തങ്ങളായ കൃഷിയിടങ്ങള്‍, പലവിധത്തിലുള്ള മലകള്‍, പരവ്വത നിരകള്‍, വലിയ വലിയ തുരങ്കങ്ങള്‍ ഇവയൊക്കെ കണ്ടു കൊണ്ടുള്ള മനോഹര യാത്രായയിരിക്കും ഈ ചുരത്തിലൂടെയുള്ളത്...
കശ്മീര്‍ യാത്രയെ കുറിച്ച് പറഞ്ഞപ്പോള്‍, ജമ്മുവില്‍ നിന്നും രാത്രി വണ്ടി കയറിയാല്‍ ഒരു ഉറക്കം കൊണ്ട് ഈ വഴി താണ്ടി കഷ്മീരിലെത്താം എന്ന് പറഞ്ഞ ഒരു കൂട്ടുകാരന്‍ എനിക്കുണ്ടായിരുന്നു. ഞാന്‍ ഒരിക്കലും ഈ ഓവര്‍ നൈറ്റ് ജേര്‍ണി സജസ്റ്റ് ചെയ്യില്ല. കാരണം അങ്ങനെ നിങ്ങള്‍ ചെയ്‌താല്‍ നിങ്ങള്‍ മിസ്സ്‌ ചെയ്യുന്നത് അസാധാരണ കാഴ്ചകളും അനുഭവങ്ങളുമായിരിക്കും. ഇതൊന്നും ഇല്ലെങ്കില്‍ പിന്നെന്തിനാ ഒരുങ്ങിക്കെട്ടി യാത്രക്കിറങ്ങുന്നത്...??
അസ്സല് ഹൈറേഞ്ചു റോഡാണ് ഉദംബൂര്‍ മുതല്‍ മുകളിലേക്ക്. നിരവധി മലനിരകളുടെ അരികുകള്‍ ചെത്തിയുണ്ടാക്കിയ വീതി കുറഞ്ഞ റോഡുകള്‍.. ചില സ്ഥലങ്ങളില്‍ റോഡു തന്നെ കാണാനില്ല. വലിയ ഗര്‍ത്തങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന പൊടി പടലങ്ങള്‍ മാത്രം. മലയെ വരിഞ്ഞു മുറുക്കിയിരിക്കുന്നു എന്ന് തോന്നിപ്പിച്ചു കൊണ്ട് വളഞ്ഞും പുളഞ്ഞും മുകളിലേക്ക് കയറിപ്പോകുന്ന വഴി പലയിടങ്ങളിലും ഇടിഞ്ഞു പോയിരിക്കുന്നു. അതീവ കരുതലോട് കൂടി മാത്രമേ ഈ വഴിയിലൂടെ വണ്ടിയോടിക്കാന്‍ പറ്റൂ. മല ഏതു സമയവും ഇടിയാന്‍ സാധ്യതയുണ്ട്. വലിയ വലിയ പാറക്കൂട്ടങ്ങള്‍ ഉരുണ്ടു വന്നേക്കാം. ഇരുണ്ട കാര്‍മേഘങ്ങള്‍ മഴ വര്‍ഷിച്ചാല്‍ പിന്നെ റോഡിന്‍റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. കരളും കയ്യില്‍ പിടിച്ചാണ് യാത്ര. പല സ്ഥലങ്ങളിലും ടാറിട്ട റോഡിന്‍റെ ഒരംശം പോലും കാണാനുണ്ടാവില്ല...
ഈ അപകടം പിടിച്ച പാതയിലൂടെയും ചില വിദ്വാന്മാര്‍ ചാട്ടുളി കണക്കെ തിരുകി തിരുകി കയറ്റി ‘ദേ തട്ടി’ എന്ന് മനസ്സില്‍ കരുതിപ്പോവും വിധത്തില്‍ പാഞ്ഞു പോവുന്നുണ്ട്. അങ്ങനെ പോവുംപ്പോള്‍ ആ പ്രദേശം മുഴുവന്‍ പൊടിമണ്ണില്‍ മൂടിപ്പോകും. ഒന്നും സംഭവിക്കാതിരിക്കാന്‍ സദാ സമയവും പ്രാര്‍ഥിച്ചു കൊണ്ടേയിരുന്നു. “ഒരു കടുക് മണി അങ്ങോട്ടോ, ഇങ്ങോട്ടോ തെറ്റിയാല്‍ പിന്നെ തവിടുപൊടി”(പപ്പു.JPG) താമരശ്ശേരി ചുരത്തെ കുറിച്ച് ഏതോ ഒരു സിനിമയില്‍ പറയുന്നുണ്ട്. അക്ഷരം പ്രതി ശരിയാണ് അതിവിടെ. മുന്നിലെ വഴിയിൽ കാണുന്ന വളവിനപ്പുറം എപ്പോൾ വേണമെങ്കിലും പാഞ്ഞെത്താവുന്ന ഒരു ലോറിക്കോ കാറിനോ കണ്ണുകൂർപ്പിച്ചു ഞാനിരുന്നു...
ക്ര്ര്‍ര്‍ര്‍..!! ഒരു കൊടും വളവു കഴിഞ്ഞ ഉടനെ വണ്ടി സഡന്‍ ബ്രേക്കിട്ടു. കിലോമീറ്ററോളം ദൂരത്തില്‍ വാഹനങ്ങള്‍ ജാമായി കിടക്കുകയാണ്. നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന ലോറികള്‍. അകലെയെവിടെയോ മലയിടിഞ്ഞതാണ്. ഗതാഗതം പുനസ്ഥാപിക്കുന്ന വരെ കാത്തിരിക്കുക തന്നെ. ഞങ്ങള്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി. താഴ്വാരത്ത് ഒരു പുഴ ഒഴുകുന്നു..
പറഞ്ഞല്ലോ, ദുര്‍ഘടമായ, അത്യന്തം അപകടം പിടിച്ച ഒരു യാത്രയെ കുറിച്ചുള്ള കഥയാണിത്. മുന്നൂറോളം കിലേമീറ്റര്‍ താണ്ടിയെടുക്കാന്‍ ഒമ്പത് മണിക്കൂര്‍ മിനിമം വേണം. പത്തും പതിനഞ്ചും ചിലപ്പോള്‍ അത് നല്പ്പതെട്ടും മണിക്കൂര്‍ വരെ എടുത്തേക്കാം. ഉദംപൂരിനു ശേഷം പൂര്‍ണ്ണമായും മലനിരകളാണ്‌. ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന കൊടുമുടികളുടെ അരികുകള്‍ ചെത്തിയുണ്ടാക്കിയ ചെറിയ പാതയിലൂടെയാണ് വാഹനങ്ങള്‍ അങ്ങേട്ടുമിങ്ങോട്ടും സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.
ഭൂരിഭാഗവും ടൂറിസ്റ്റുകളാണെങ്കിലും അതിനേക്കാള്‍ കൂടുതല്‍ ലോറികളും വലിയ വലിയ ട്രാക്കുകളും ആണ് ഈ പാത ഉപയോഗിക്കുന്നത്. കാരണം ശ്രീ നഗരിലെക്കുള്ള സകലമാന സാധനങ്ങളും താഴെ ജമ്മുവില്‍ നിന്നും വന്നിട്ട് വേണം കാശ്മീരികള്‍ക്കും ഇവിടുത്തെ സൈന്യത്തിനും ജീവിക്കാന്‍. നൂറുകണക്കിനല്ല ആയിരക്കണക്കിന് ട്രക്കുകള്‍ തന്നെ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടിരിക്കുന്ന ആ പാതയില്‍ കൂടെ തന്നെയാണ് നമ്മളും യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്.
ഈ കഥയില്‍ നായകന്‍ ഒരു നദിയാണ്. തവി എന്നാണു ഈ നദിയെ ഇവിടത്തുകാര്‍ വിളിക്കുന്നത്. താഴെ ജമ്മുവില്‍ നിന്നും തന്നെ നമുക്കിവനെ കാണാം. ഹിമാലയ മലനിരകളിലെ സിയാച്ചിനിലെ, അല്ലെങ്കില്‍ സോനാ മാര്‍ഗിലെ മലനിരകളില്‍ നിന്നും ഉത്ഭവിച്ച് താഴേക്കൊഴുകുന്ന ഒരു നദിയാണിത്‌. നമ്മള്‍ യാത്ര ചെയ്യുന്ന മലനിരയുടെ തുടക്കം മുതല്‍ അവസാന നിമിഷം വരെ നമ്മുടെ താഴെയായി ഈ നദി ഒഴുകുന്നത് കാണാം. പുഴക്ക് മുകളില്‍ അതിനു സമാന്തരമായിട്ടാണ് റോഡു വെട്ടിയിരിക്കുന്നത്. അത്കൊണ്ട് തന്നെ ഏത് നിമിഷവും മലയുടെ ചെരിവ് ഇടിഞ്ഞു പൊളിഞ്ഞു താഴേക്ക് ഒലിച്ചിറങ്ങാന്‍ സാദ്യതയുണ്ട്. പത്തല്ല നൂറുകണക്കിന് ഇത്തരം മല ഇടിഞ്ഞ കാഴ്ചകള്‍ പോകുന്ന വഴിയില്‍ കാണാം.
ഉറപ്പില്ലാത്ത മണ്ണായത് കൊണ്ടാവാം വലിയ വലിയ പാറക്കല്ലുകളും മരങ്ങളും വീടുകളും റോഡുകളും എല്ലാം നിമിഷ നേരം കൊണ്ട് താഴെ കുത്തിയൊലിച്ചൊഴുകുന്ന നദിയിലെത്തും. നമ്മള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മലയും ഏതു നിമിഷവും ഇടിയാന്‍ സാധ്യതയുണ്ട്. അതാണ്‌ ഈ വഴിയിലെ ഏറ്റവും വലിയ റിസ്കും. എപ്പോഴാണ് മലയിടിയുക എന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. കരയെ പുഴ എടുക്കുന്നത് ഒരു വല്ലാത്ത കാഴ്ചയാണ്. മലയുടെ ഒരു ഭാഗം തകര്‍ന്നോലിച്ചു പുഴയില്‍ ചേരുന്നു. ആ വഴിയില്‍ കാണുന്ന എല്ലാം മരങ്ങളും വീടുകളും റോഡുകളും എല്ലാമെല്ലാം കുത്തിയൊലിച്ചു പുഴയിലെത്താന്‍ ഒരു നിമിഷം മതി. മലക്കെന്ത് വീട്, റോഡ്‌..??
റോഡ്‌ തകര്‍ന്നാല്‍ പിന്നെ വഴി മുട്ടി. നന്നാക്കുന്ന വരെ കാത്തിരിക്കുക എന്നല്ലാതെ വേറെ മാര്‍ഗമില്ല. ഇന്ത്യന്‍ ആര്‍മി റോഡ്‌ നന്നാക്കും. അതിനായി ഇടക്കിടക്ക് പട്ടാളക്കാര്‍ സന്നാഹങ്ങളുമായി ക്യാമ്പ് ചെയ്തിട്ടുണ്ട്. മണിക്കൂറുകളോളം നീളുന്ന ഈ ട്രാഫിക് ജാം ചിലപ്പോ ദിവസങ്ങള്‍ വരെ നീണ്ടു പോകാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കഴിക്കാന്‍ അത്യാവശ്യം വേണ്ട ഡ്രൈ ഫ്രൂട്ട്സ് ഒക്കെ ഞങ്ങള്‍ വാങ്ങി കരുതിയിരുന്നു.
യാത്രയിലെ പല ഭാഗങ്ങളിലും മഞ്ഞ് പുതച്ച മല നിരകളെ കാണാം. ഹിമായന്‍ ഗിരിനിരകളില്‍ തണുത്തുറഞ്ഞു കിടക്കുന്ന ധാരാളം പരവ്വത സംഗമങ്ങള്‍ ഒരു വല്ലാത്ത കാഴ്ച തന്നെയാണ്. തൂവെള്ള നിറത്തില്‍ കാണുന്ന മഞ്ഞ് മലകള്‍ ഉച്ചയോടെ വെട്ടിത്തിളങ്ങുന്ന കാഴ്ചയാണ്. സൂര്യാസ്തമയം എത്തിക്കഴിഞ്ഞാല്‍ സുവര്‍ണ്ണ നിറങ്ങളണിയാന്‍ തുടങ്ങും.
"ദൂരം ദൃശ്യത്തിനു ചാരുത നല്‍കുമെങ്കില്‍ അതിവിടെയാണ്." മഞ്ഞ് പുതച്ച മല നിരകളും വാക്കുകളില്‍ വര്‍ണ്ണിക്കാന്‍ കഴിയാത്ത സുന്ദരകാഴ്ചകളൊരുക്കി താഴ്വാരങ്ങളും ഞങ്ങള്‍ക്ക് കാശ്മീരിലേക്ക് സ്വാഗതമോതി.
അങ്ങാടികള്‍..
ഉയരങ്ങളിലേക്കുള്ള ഈ മുന്നൂറ് കിലോമീറ്റര്‍ യാത്രയില്‍ കാര്യമായ അങ്ങാടികള്‍ വളരെ കുറവാണ്. ഉദമ്പൂര്‍ ആണ് ആദ്യത്തെ അങ്ങാടി. മിലിട്ടറി ഏരിയയാണിത്‌. പിന്നെ വരുന്നത് കുട് എന്ന ഒരു ചെറിയ ഗ്രാമപ്രദേശം. മുന്നോട്ട് നീങ്ങിയാല്‍ പാട്നീ ടോപ്പ് -ഹൈവേയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം ഇതാണത്രേ. പിന്നെ വരുന്നത് രാംബന്‍ എന്ന അങ്ങാടിയാണ്. ഇവിടെ ഭക്ഷണം കിട്ടും. ഒരു പ്ലേറ്റ് സാദാ താലി(ചോറ്) നൂറു രൂപയാണ്. രാംബന്‍ എന്നാല്‍ മിഡില്‍ ആണ്. ജമ്മുവിലെക്കും കഷ്മീരിലെക്കും തുല്യ ദൂരം. വഴിയും ആകാശവും ഒക്കെ തണുക്കാന്‍ തുടങ്ങിയിട്ടുണ്ട്. വിദൂരങ്ങളില്‍ മഞ്ഞ് മൂടിയ മലനിരകള്‍ കണ്മുന്നില്‍ തെളിയാന്‍ തുടങ്ങി. ഐസ് മലകളില്‍ കൂടി എല്ലാം മറന്നു ഓടിക്കളിക്കുന്നത് ഞാന്‍ മനസ്സില്‍ കണ്ടു. വാഹനം ഉരുളുകയാണ്. കയറ്റം തുടരട്ടെ. ബന്നിവേല്‍ റെയില്‍വേ സ്റ്റെഷന്‍- ഇവിടെ നിന്നും ശ്രീനഗരിലെക്കും ബാരാമുള്ള അതിര്‍ത്തി വരെ പോകുന്ന ട്രെയിന്‍ ഉണ്ടാവും.
താഴ്വാരങ്ങളില്‍ കൂടിയുള്ള ട്രെയിന്‍ യാത്ര മറ്റൊരു സുഖകരമായ അനുഭവമാണ്. മടക്കം ഞങ്ങള്‍ ഈ യാത്ര കൂടി ആസ്വദിച്ചിട്ടാണ് പോന്നത്. പിന്നെ രണ്ടര കിലോമീറ്റര്‍ ദൂരമുള്ള ജവഹര്‍ ടണ്ണല്‍- ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ നിര്‍മ്മിച്ച തുരങ്ക പാതയാണിത്‌. പിന്നെ കാണുന്നത് ഗാസിഗുണ്ട് എന്ന അത്യാവശം നല്ലൊരു അങ്ങാടി. ഇവിടെ വണ്ടി നിര്‍ത്തി ചെറിയൊരു റെസ്റ്റ് എടുക്കാം. നല്ല ചായയും കാശ്മീരി സ്നാക്സും അടിക്കാം. ഇവിടെ എത്തിയാല്‍ പൂര്‍ണ്ണമായും കാശ്മീരി ലൈഫ് സ്റ്റൈലിലേക്ക് വന്നു കഴിഞ്ഞു. ശരീരമൊക്കെ തണുത്തു വിറക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഇവിടെ ചെറിയ ഒരു മഴ പാറ്റുന്നുണ്ട്. മഴയാണോ മഞ്ഞാണോ എന്നറിയില്ല. തുള്ളി തുള്ളികള്‍ കവിളില്‍ വീണപ്പോ എന്തോ ഒരു തണുത്ത അനുഭൂതി മനസ്സിനെ തൊട്ടുണര്‍ത്തി. കുറച്ചു ഫ്രൂട്സ് ഒക്കെ വാങ്ങി വീണ്ടും വണ്ടി കയറി. കശ്മീര്‍ താഴ്വരയിലെ സ്വപ്ന സുന്ദരമായ കാഴ്ചകള്‍ കണ്ണുകള്‍ക്ക് ദൃശ്യവിരുന്നൊരുക്കിത്തുടങ്ങി.
ജമ്മുവും കാശ്മീരും രണ്ടും രണ്ടു സ്ഥലങ്ങളാണ്. പല കാര്യങ്ങളിലും വ്യതസ്തത കൊണ്ട് നടക്കുന്നവര്‍. രണ്ടും രണ്ടു ഭൂപ്രകൃതിയാണ്. ജീവിത ശൈലിയിലും പ്രകടമായ വ്യത്യാസം കാണാം. കാലാവസ്ഥയും അങ്ങനെ തന്നെ. ജമ്മു ചൂടില്‍ വെന്തുരുകുമ്പോള്‍ പോലും ചുരം കയറിയാല്‍ കുളിര്‍ കോച്ചുന്ന അവസ്ഥയാണ്. വസ്ത്രത്തിലും ഭാഷയിലും പോലും ഈ വ്യത്യാസം തിരിച്ചറിയാന്‍ കഴിയും. ജമ്മു&കശ്മീര്‍ സംസ്ഥാനത്തിന്‍റെ തലസ്ഥാനം ചൂടുകാലത്ത് ശ്രീ നഗറി(കാഷ്മീരി)ലെക്കും മഞ്ഞുകാലമാകുമ്പോള്‍ ജമ്മുവിലേക്കും മാറിക്കൊണ്ടിരിക്കും. അതേ പോലെ തന്നെയാണ് ഉയരങ്ങളിലെ ആടുകളുടെയും കുതിരകളുടെയുമെല്ലാം അവസ്ഥ. വീതികുറഞ്ഞ ഈ പാതയില്‍ പാഞ്ഞുകൊണ്ടിരിക്കുന്ന വലുതും ചെറുതുമായ ആയിരക്കണക്കിന് വാഹനങ്ങളിക്കിടയിലൂടെ മുകളിലേക്ക് കൂട്ടം കൂട്ടമായി കയറിപ്പോകുന്ന ആട്ടിന്കൂട്ടങ്ങളെ കാണാം. ചെമ്മരിയാടുകളും സാധാരണ ആടുകളും കാലാകാലങ്ങളായി ആവരുടെ കൂടെ മാത്രം ഉണ്ടും ഉറങ്ങിയും ജീവിക്കുന്ന കുറെ ആട്ടിടയന്മാരും. കുതിരക്കൂട്ടങ്ങളും ഭാരങ്ങള്‍ പേറിക്കൊണ്ടു മലകയറുന്ന കഴുതക്കൂട്ടങ്ങളും ഈ സീസണിലെ പതിവു കാഴ്ചകളാണ്.
ഇന്ന് ഞായറാഴ്ചയാണ്. അത്യാവശ്യം നല്ല തിരക്കുണ്ട് റോട്ടില്‍. പതിമൂന്നു മണിക്കൂര്‍ എടുത്തിട്ടാണ് മഹീന്ദ്ര സൈലോ ഞങ്ങളെ മുകളില്‍ എത്തിച്ചത്. നേരം ഇരുട്ടിത്തുടങ്ങി. രാത്രി ഏകദേശം എട്ടരയോടെ ഞങ്ങള്‍ ശ്രീനഗറില്‍ ലാന്‍റ് ചെയ്തു....
Imran Poolakkal Praveen Somanz Sameer Dige Saifu Rather Nasma Noor Anoop Das Shyneej Rahman Rahees K Atheeq Omer Tanveer Ahmad Owais Rather Thanks a lot :)

No comments:

Post a Comment