Saturday, June 4, 2016

17. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ- [ഇടുക്കിയിലെ കാഴ്ചകള്‍]

തൊടുപുഴ- മലങ്കര ഡാം- തുരുത്ത്- ഷൂട്ടിംഗ് സൈറ്റ്- ഇടുക്കി ആര്‍ച്ച് ഡാം- ഡൌന്‍ വ്യൂ- കാല്‍വാരി മൌണ്ട്- സ്വര്‍ണ്ണക്കുരിഷ്
വാഗമണ്‍- ഇലവിഴാ പൂഞ്ചിറ- മൊട്ടക്കുന്നുകള്‍- പാലോഴുകും പാറ- കിസ്സിംഗ് മൌന്ദൈന്‍- തങ്ങള്‍ പാറ- പൈന്‍ വാല്ലി- ഏലപ്പാറ- കട്ടപ്പന- പുളിയന്‍ മല- തൂക്കുപാലം- ചെറുതോണി- രാമക്കല്‍മേട്
===================================================
വാഗമണ്‍ സന്ദര്‍ശനം കഴിഞ്ഞു ഞങ്ങള്‍ നേരെ പോയത് പൈന്‍ കാടുകളിലെക്കായിരുന്നു. നട്ടുച്ച നേരത്തെ വെയിലിനെ തണല്‍ മരങ്ങള്‍ കൊണ്ട് പ്രതിരോധം തീര്‍ത്ത് സന്ദര്‍ശകള്‍ക്ക് കുളിര്‍മ്മയേകുകയാണ് പൈന്‍ മരങ്ങള്‍. വിശാലമായ ഒരു കുന്നിന്‍റെ ചെങ്കുത്തായ ഇരു വശങ്ങളും ഇത്തരം മരങ്ങള്‍ വളര്‍ന്നു പന്തലിച്ചിരിക്കുന്നു. തറയില്‍ വീണു കിടക്കുന്ന ഉണങ്ങിയ ഇലകളില്‍ കാലടികളില്‍ വെക്കുമ്പോള്‍ തെന്നിപ്പോവാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അങ്ങ് താഴെ അടിവാരത്തില്‍ നിന്നും പെറുക്കിയെടുക്കാനേ പറ്റൂ.
എന്‍റെ മൂന്നു വയസുകാരി മകള്‍, റുഅ ഒരു വേള മനസ്സിലേക്ക് തീക്കനല്‍ കോരിയിട്ടുകൊണ്ട് താഴേക്ക് ഓടുകയുണ്ടായി. നാലടി വെച്ചപോഴേക്കും ഓട്ടം നിര്‍ത്താന്‍ ഞങ്ങള്‍ ആര്‍ത്തു വിളിച്ചെങ്കിലും അവള്‍ക്കു കഴിഞ്ഞില്ല. കുത്തനെയുള്ള ഇറക്കമാണ്. പേടിച്ച് കുട്ടിയും കരയാന്‍ തുടങ്ങി. സിനിമയിലൊക്കെ കാണുന്ന പോലെ ഉദ്വേഗജനകമായ സീന്‍. ഞൊടിയിടയില്‍ ഞങ്ങളിലെ സാഹസികത ഉണര്‍ന്നു. ഞാനും ജിന്‍ശാദും ശരം കണക്കെ ഇരു വശങ്ങളില്‍ കൂടിയും അവളെക്കാള്‍ വേഗതയില്‍ താഴേക്ക് ഓടാന്‍ തുടങ്ങി. ഞങ്ങള്‍ തെന്നിത്താഴെ പോകുമോ എന്നൊന്നും അപ്പോള്‍ ഓര്‍ത്തില്ല. സെക്കന്റ് സമയം കൊണ്ട് ഞങ്ങള്‍ അവളെക്കാള്‍ താഴെയെത്തി. ഓട്ടം നിര്‍ത്താന്‍ നോക്കിയെങ്കിലും ഇടത്തെ കാല്‍ വീണ്ടും തെന്നി വീണു.
രണ്ടു മീറ്ററോളം താഴേക്ക് വേണ്ടും നിരങ്ങി നീങ്ങുകയാണ്. കയ്യും കാലും ഒരു പിടിവള്ളിക്കായി ചുറ്റുപാടും പരതി. ഭാഗ്യത്തിന് ഒരു കൈ പൈന്‍ മരത്തിന്‍റെ വേരില്‍ പിടുത്തം കിട്ടി. ഒരുവിധം ഏന്തിവലിഞ്ഞു മുകളിലേക്ക് ഊര്‍ന്നു കയറി. ശ്വാസോച്ഛ്വാസം അതിശക്തമായി മുകളിലേക്കും താഴേക്കും വലിച്ചു വിടുകയാണ്. അകന്നു പോയ അപകടത്തിന്‍റെ അമ്പരപ്പില്‍ ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി നെടുവീര്‍പ്പിട്ടു. ഇതിനിടയില്‍ മറ്റൊരു മരത്തില്‍ തങ്ങി കുട്ടി സുരക്ഷിതമായിരുന്നു. ഞങ്ങളെക്കാള്‍ ഒരഞ്ചു മീറ്റര്‍ മുകളില്‍. രസം അതല്ല, ഇത്രയും സംഭവിച്ചിട്ടും ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ ഒരു മൂളിപ്പാട്ടും പാടി കൂളായി മുകളിലേക്ക് കയറിപ്പോവുന്ന അവളെ നോക്കി ചിരിക്കണോ കരയണോ എന്നറിയാതെ ഞാനും സഹയാത്രികരും പരസ്പരം അന്തം വിട്ടിരുന്നു.
ഒന്നര മണിക്കൂറോളം ഞങ്ങള്‍ പൈന്‍ വാല്ലിയില്‍ ചിലവഴിച്ചു. ധാരാളം സഞ്ചാരികള്‍ ഇവിടെ എത്തിയിട്ടുണ്ട്. ഞങ്ങളുടെ കുഞ്ഞു സഹയാത്രികരുടെ ഭക്ഷണവും വിശ്രമവും കഴിഞ്ഞതോടെ അടുത്ത ലക്ഷ്യസ്ഥാനമായ രാമക്കല്‍ മേടിലേക്കുള്ള യാത്രക്ക് തുടക്കമായി.
ഉച്ച കഴിഞ്ഞിട്ടുണ്ട് എര്ട്ടിഗ ഉരുളാന്‍ തുടങ്ങുമ്പോള്‍. കുറച്ച് ദൂരം ഓടാനുണ്ട്. വണ്ടിയില്‍ ശീതികരണ യന്തം ശക്തമായി തണുപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്. വളവും തിരിവും നിറഞ്ഞ റോഡാണ്. പോരാത്തതിനു കാട്ടിലൂടെയും കുന്നിന്‍മുകളിലൂടെയും.
ഭക്ഷണത്തിന്റെ ആലസ്യം കൊണ്ടാവാം ഞങ്ങളുടെ പ്രിയതമകള്‍ പെട്ടെന്ന്‍ മയക്കത്തിലേക് വീണു. റുഅ, അല്ല ഗാനകോകിലം റുഅ പാടിക്കൊണ്ടേയിരിക്കുകയാണ്. വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്നു പറഞ്ഞ പോലെ അവള്‍ക്കറിയാവുന്ന സകല അക്ഷരങ്ങളും കൂട്ടി കിട്ടിയ ഈണത്തിലാണ് പാട്ടുകള്‍. ബ്രീത്ത്‌ലെസ്സ് എന്നോ നോണ്‍സ്റ്റോപ്പ്‌ എന്നോ നിങ്ങള്‍ക്ക് വിളിക്കാം.
മുന്‍പോട്ടുള്ള പ്രയാണത്തില്‍ കാലാവസ്ഥ പെട്ടെന്ന്‍ മാറാന്‍ തുടങ്ങി. വലതു ഭാഗത്ത് കൂറ്റന്‍ പാറകൂട്ടങ്ങള്‍, ഇടതു ഭാഗത്ത് കുറ്റിക്കാടുകളും ഇടക്കിടക്ക് കുഞ്ഞരുവികളും ചിലപ്പോഴൊക്കെ തേയിലത്തോട്ടങ്ങളും മറ്റും ദര്‍ശനം നല്‍കി. ‘ചപ്പാത്ത്’ ക്രോസ് ചെയ്തുകൊണ്ട് വണ്ടി നീങ്ങിയപ്പോഴാണ് ഇത്, ഡാമിലെ ഓവര്‍ഫ്ലോ ആയ ജലം ഒഴുക്കി വിടാനുള്ള ഒരു സംവിധാനമാണ് എന്ന് ആരോ പറഞ്ഞു കേട്ടത്.
വണ്ടി മലനിരകളെ കീറിമുറിച്ചുണ്ടാക്കിയ ഹൈവേയിലൂടെ കുതിക്കുകയാണ്. മുന്‍ഗ്ലാസില്‍ കോടമഞ്ഞിന്റെ നേര്‍ത്ത മങ്ങല്‍ സുഹൃത്തായ ഡ്രൈവര്‍ ജബ്ബാര്‍ വൈപ്പര്‍ ഉപയോഗിച്ച് ക്ലീന്‍ ചെയ്തു കൊണ്ടിരുന്നു. അങ്ങിങ്ങായി ഒന്ന് രണ്ടു മഴത്തുള്ളികള്‍ ഗ്ലാസ്സില്‍ മുത്തമിട്ടു. മഴ പെയ്താല്‍ യാത്രക്ക് പ്രതികൂലമായ പല കാര്യങ്ങളും ഹൈരേന്ജ് സവാരിക്ക് ഉണ്ടാവാറുണ്ട്. അതു മാത്രമല്ല ഇത്രയും യാത്ര ചെയ്തിട്ട് രാമക്കല്‍ മേടിനു മുകളില്‍ കയറാന്‍ പറ്റാതെ നിരാശരാവേണ്ടി വരുമോ എന്ന ചിന്തയും ഞങ്ങളെ സങ്കടത്തിലാക്കി.
വണ്ടി കട്ടപ്പനയിലേക്കു തിരിഞ്ഞപ്പോഴേക്കും മഞ്ഞിന്റെയും തണുപ്പിന്റെയും ശക്തമായ ഒരു മുന്നണി പ്രകൃതിയെ ഭരിക്കുന്നുണ്ടായിരുന്നു. തൊടുപുഴ - പുളിയന്മല സ്റ്റേറ്റ് ഹൈവേ 33-ൽ ഇടുക്കി ഡാമിനു തോളൊപ്പം റോഡെത്തുന്ന വളവും കഴിഞ്ഞ് നീങ്ങുമ്പോൾ കാറിന്‍റെ ഡോര്‍ ഗ്ലാസ് ഷട്ടറുകൾ താഴ്ന്നു. മുമ്പേ പലതവണ തവണ ഇടുക്കി ആർച്ച് ഡാം കണ്ടിട്ടുണ്ടെങ്കിലും ഇന്നും ആദ്യം കണ്ട കൗതുകത്തോടെയാണ്‌ ആ ഹെയർപിൻ വളവു താണ്ടുമ്പോൾ ഞാൻ ഡാമിനെ നോക്കിയത്. എന്നെപ്പോലെ പലരും കാണും. കാരണം സമാന ഭാവം വിരിയുന്ന പലജോഡി കണ്ണുകൾ ആ ഡാമിനു നേർക്ക് പോകുന്നതു ഞാൻ എത്രയോ കണ്ടിരിക്കുന്നു.
പുളിയന്മല സാമാന്യം വലിയ അങ്ങാടിയാണ്. അനേകം കയറ്റിറക്കങ്ങളിലൂടെയും വളവുകളിലൂടെയും ഞങ്ങളെ തെളിച്ചു കൊണ്ടിരിക്കുകയാണ് വെള്ള എര്‍ട്ടിക. ഗൂഗിളിൽ നിന്നും പ്രിൻറ് ചെയ്ത റോഡ്‌ മാപ്പും നോക്കി, മലയോര പാതയിലെ കവലകളിൽ നിർത്തി, റോഡിൽ കണ്ടവരോട് ചോദിച്ചു ചോദിച്ചു കൊണ്ടാണ് സവാരി. ഗൂഗിള്‍ മാപും ഓഫ്‌ലൈന്‍ നാവിഗേഷന്‍ സോഫ്റ്റ്‌വെയറും ഒക്കെ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത സേവനങ്ങളാണ്.
അറിയാത്ത വഴികളിലൂടെ കിലോമീറ്ററുകള്‍ നീളുന്ന യാത്ര.
മുന്നിലെ വഴിയിൽ കാണുന്ന വളവിനപ്പുറം എപ്പോൾ വേണമെങ്കിലും പാഞ്ഞെത്താവുന്ന ഒരു ബസ്സിനോ ലോറിക്കോ ആപേയ്ക്കൊ കണ്ണുകൂർപ്പിച്ചു ഞാനിരുന്നു. റോഡരുകിലെ കനാലില്‍ കരയിലൂടെ അല്പം നടന്നപ്പോള്‍ തന്നെ ആദ്യ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ചെവികളെ തഴുകിയെത്തി.
തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും ഒരു ദിവസ്സത്തെക്ക് മാത്രമായിട്ടുള്ള മോചനം ഞങള്‍ ആസ്വദിക്കാന്‍ തുടങ്ങി. മുന്‍പേ പോയവന്റെ കാല്‍പാട് പോലും മായ്ച്ചു കളയുന്ന ആ കാട്ടു വഴികളിലൂടെ നടക്കാന്‍ മനസ്സ് വെമ്പല്‍ കൊള്ളുകയായിരുന്നു. കിളികളുടെ ശബ്ദവും കാടിന്റെ വന്യതയും അനുഭവിക്കാന്‍ തുടങ്ങി. എങ്ങും നിറഞ്ഞ പച്ചപ്പ്‌ മാത്രം.
പോകുന്ന വഴിക്ക് ചില ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ കുറെ എണ്ണം ഉണ്ട് .
രാമക്കല്ല്‌: ഐതിഹ്യങ്ങളില്‍ നിറയുന്ന ശിലാശൃംഗം. സീതാപഹരണ കാലത്ത്‌ പത്നിയെത്തേടി കാടായ കാടുമുഴുവന്‍ അലഞ്ഞ ശ്രീരാമന്‍ ഇവിടെയുമെത്തുകയും ഈ മലയുടെ മേലെ നിന്നു ദൂരെ താഴ്‌വരയിലേക്കു നോക്കി ഏറിയ ദുഃഖഭാരത്താല്‍ സീതയെ ഉറക്കെ വിളിക്കുകയും ചെയ്‌തെന്നാണ്‌ വിശ്വാസം. സ്ഥലത്തിന്‌ ആ പേരു വരാന്‍ കാരണവും ഈ കഥ തന്നെ. ഇതിന്‌ അവലംബമെന്നോണം രാമക്കല്ലിന്റെ ഉച്ചിയില്‍ കാല്‍പാദം പോലുള്ള ഒരടയാളവും ഉള്ളതായി പറയപ്പെടുന്നു. ആ പാറയുടെ മുകളിലേക്ക് വലിഞ്ഞു കയറാന്‍ കുറച്ച് കൂടുതല്‍ ഗട്‌സ്‌ തന്നെ വേണം..
രാമക്കല്ലിന്റെ കിഴക്കുവശം കുത്തനെ നില്‍ക്കുന്ന പാറകൊണ്ടുള്ള ഒരു ഭിത്തി പോലെ. നൂറുകണക്കിന്‌ അടി താഴെ കാണുന്ന മരങ്ങള്‍ വെറും പുല്‍ക്കൊടി പോലെ തോന്നിക്കുന്നു. കാലൊന്നിടറിയാല്‍ ആളു താഴേക്കു പതിക്കും. നോക്കിയാല്‍ത്തന്നെ തലകറങ്ങുമെന്നതു വേറെ കാര്യം. തവിടുപൊടിയായിട്ടേ ശവം പോലും കിട്ടൂ. ചെന്നു വീഴുന്നതോ തമിഴ്‌നാട്ടിലും. യാതൊരു സുരക്ഷാസംവിധാനവും ഇല്ലാത്ത ഇവിടെ പണ്ടുകാലങ്ങളില്‍ എത്രയോ ആത്മഹത്യകള്‍ നടന്നിരിക്കുന്നു!
രാമക്കല്‍ മേട്: ഇടുക്കിയിലെ അല്ല കേരളത്തിലെ തന്നെ വളരെ പ്രസിദ്ധമായ ഒരു ഹില്‍ സ്റ്റെഷനാണ് രാമക്കല്‍ മെട്. മുന്നാര്‍ - തേക്കടി റൂട്ടില്‍ നെടുംകണ്ടം എന്ന ടൌണില്‍ നിന്നും പതിനഞ്ചു കിലേമീറ്റര്‍ മാറിയാണ് പശ്ചിമഘട്ടത്തിലെ ഈ ടോപ്‌ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ കയറിയെത്തിയാല്‍ പിന്നെ കണ്മുന്നില്‍ വിരിയുന്ന വിസ്മയക്കാഴ്ചകള്‍ നിങ്ങളെ മറ്റൊരു ലോകത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ശിഷിരത്തിലും ശൈത്യത്തിലും വേനലിലും മഴയത്തും എന്നുവേണ്ട ഏതു സീസണായാലും സദാസമയം വീശിക്കൊണ്ടിരിക്കുന്ന തണുത്ത കാറ്റാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. മണിക്കൂറില്‍ മുപ്പത്തഞ്ചു കിലോമീറ്റര്‍ വേഗത്തില്‍ വരെ സ്പീഡിലാണ് കാറ്റിന്റെ വേഗത.
പാറക്കെട്ടില്‍ അങ്ങിങ്ങു തൂങ്ങിനില്‍ക്കുന്ന തേനീച്ചക്കൂടുകള്‍. താഴെ വനം. അതിനുമപ്പുറം കാര്‍ഷികസമൃദ്ധി വിളിച്ചറിയിക്കുന്ന പാടങ്ങളും തോട്ടങ്ങളും. ചെസ്സ്‌ബോര്‍ഡിലെ ചതുരങ്ങള്‍ പോലെ കൃഷിക്കളങ്ങള്‍. സൈന്യം വരി നില്‍ക്കുന്നതു പോലെ അടുങ്ങിക്കാണപ്പെടുന്നു തോട്ടങ്ങളിലെ മാവുകളും പുളിമരങ്ങളും. ഉഴുതിട്ട കളങ്ങള്‍ ചെമ്മണ്ണിന്റെ സൗന്ദര്യം ഉദ്‌ഘോഷിക്കുന്നു. പ്രൗഢിയോടെ തലപൊക്കിനില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍.
അങ്ങിങ്ങായി കാണപ്പെടുന്ന കനാലുകളും ചെറിയ കുളങ്ങളും. ഇവയെ കീറിമുറിച്ചുകൊണ്ട്‌ പോകുന്ന ടാറിട്ട ഒരു റോഡ്‌. കുറെ നേരം അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ അതിലേ ഏതെങ്കിലും ഒരു വാഹനം പോകുന്നതു കാണാം. ചിലയിടങ്ങളില്‍ നിന്നും പുക ഉയരുന്നു. അങ്ങിങ്ങ്‌ പട്ടണങ്ങളും ഒറ്റപ്പെട്ട മലകളും കാണാം. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്നു തമിഴകം. അവിടത്തെ പച്ചപ്പിന്റെ കൃഷിയുടെ കാഴ്ചയുടെ ഓരോ തന്മാത്രയിലും നമുക്കു വായിച്ചെടുക്കാം
മഹാനഗരത്തിന്റെ വെറിപിടിച്ച ശബ്‌ദകോലാഹലങ്ങളില്ല, പൊടിയും പുകയുമേറ്റു വാടിയ വിഷക്കാറ്റില്ല, തിരക്കും മണിമന്ദിരങ്ങളുമില്ല, ശുദ്ധമായ പ്രകൃതി, ആഞ്ഞൊന്നു ശ്വാസം വലിച്ചാല്‍ ഉണര്‍വ്വ്‌ ഓരോ രക്തക്കുഴലിലൂടെയും തുള്ളിക്കുതിച്ചൊഴുകുന്നതറിയാം...
Comment

https://www.facebook.com/groups/TeamSanchari/permalink/972595292798275/

No comments:

Post a Comment