Saturday, June 4, 2016

16. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ [കാല്‍വാരി മൌണ്ടിലെ സ്വര്‍ണ്ണക്കുരിഷ്-ഇടുക്കി-കേരള]
--------------------------------------------------------------
നിര്‍മ്മാണ വൈദഗ്ദ്യത്തില്‍ ഇന്നും അത്ഭുതമായി അഭിമാനത്തോടെ നെഞ്ചുവിരിച്ച് നില്‍ക്കുന്ന ഇടുക്കി ആര്‍ച്ച് ഡാമിന്റെ താഴെയാണ് ഞങ്ങളിപ്പോള്‍. ഒരു നൂറു മീറ്റര്‍ മാത്രം ദൂരത്തില്‍ ഡാം കാണാം. മുകളില്‍ നിന്നും കാണുന്ന കാഴ്ചയേക്കാള്‍ പതിന്മടങ്ങ്‌ ഭയാനകമാണ് ഡൌന്‍ വ്യൂയിലെ കാഴ്ച. ഏതു നേരവും അതു പൊട്ടി പ്പോവുമോ എന്ന് തോന്നുമാറു രണ്ടു മലകള്‍ക്ക് നടുവിലായി ബില്ല്യന്‍ കണക്കിനു ജലഭാര ഗര്‍ഭവും പേറി വീര്‍പ്പുമുട്ടി നില്‍ക്കുകയാണ്. ആ കാഴ്ച എത്ര കണ്ടാലും മതിയാവില്ല.
താഴ്ഭാഗത്ത് പൊളിഞ്ഞതും തുരുമ്പിച്ചതുമായ യന്ത്ര സാമഗ്രികളും ഇരുമ്പിന്റെ കമ്പിക്കൂട്ടങ്ങളും ചിതറിക്കിടക്കുന്നുണ്ട്. പണ്ടെങ്ങോ പ്രവര്‍ത്തിച്ചതും എന്നാല്‍ ഇന്ന് ഉപയോഗശൂന്യവുമായ മഞ്ഞ പെയിന്റടിച്ച ഒരു ചെറിയ ബില്‍ഡിംഗ്‌ അവിടെയുണ്ട്. താഴേക്ക് ഇറങ്ങാന്‍ വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ ചെറിയ സ്റ്റെപ്പുകളും കാണാം. ഞങ്ങള്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ പുല്‍ക്കൂട്ടങ്ങളെ വകഞ്ഞുമാറ്റി താഴേക്ക് ഇറങ്ങാന്‍ തുടങ്ങി.
താഴെ കൊച്ചു കൊച്ചു അരുവികള്‍ ധാരാളം ഉണ്ട്. ഡാമിന്റെ പാശ്ചാത്തലമാക്കി ഞങ്ങളെ ക്യാമറയില്‍ പകര്‍ത്തി. താഴ്വാരത്ത് കണ്ട മറ്റൊരു കാഴ്ചയായിരുന്നു കൊച്ചു കുടിലുകള്‍. ചെറിയ കുട്ടികള്‍ ഓടിച്ചാടി കളിക്കുന്നുണ്ട്. ഭീതിയുടെ ഒരു ചെറിയ ലാഞ്ചന പോലും അവരില്‍ പ്രകടമായില്ല.. പതിനഞ്ച് മിനിറ്റ് അവിടെ ചിലവഴിച്ചത് എങ്ങനെ എന്ന് ഞങ്ങള്‍ക്ക് മാത്രമേ അറിയൂ..
അവിടെ നിന്നും ഞങ്ങള്‍ പോയത് കാല്‍വരി മൌണ്ടിലെക്ക് ആയിരുന്നു. അടിവാരത്ത് നിന്നും ഏകദേശം ഒരു മണിക്കൂര്‍ യാത്രക്ക് ശേഷം ഞങ്ങള്‍ അവിടെ എത്തി. മെയിന്‍ റോഡില്‍ നിന്നും ഇടത്തോട്ട് ഇടുങ്ങിയ റോഡിലൂടെ ഒരു കിലോമീറ്ററോളം മുകളിലേക്ക് വണ്ടി കയറ്റം. അത്ര സുഖകരമായ വഴിയല്ല ഇത്. മുകളിലേക്ക് കയറും തോറും കാറ്റിന്‍റെ ശക്തി കൂടി കൂടി വരികയാണ്.
ഞാന്‍ കുട്ടികളെ ഒക്കെ മഫ്ലാറും ടര്‍ക്കിയും കൊണ്ട് പൊതിഞ്ഞു. ശക്തമായ തണുപ്പ് ശരീരത്തിനുള്ളിലേക്ക് തുളച്ചു കയറാന്‍ തുടങ്ങി. കൂടെ കാറ്റും. പാര്‍ക്കിംഗ് ടിക്കറ്റെടുത്ത് വണ്ടി ഒതുക്കി നിര്‍ത്തി. ഇത് ഒരു പുല്‍മേട് ആണ്. ഏതൊരു പുല്‍മേടിന്‍റെയും ഭൂപ്രകൃതി പോലെ തന്നെ കാറ്റും തണുപ്പുമാണ് ഇവിടെയും. ഇടുക്കി സന്ദര്‍ശിക്കുന്ന അധികമാളുകളും കാണാതെ പോവുന്ന സുന്ദരന്‍ കാഴ്ചകളാണ് കാല്‍വരി മൌണ്ടില്‍ ഒരുക്കി വെച്ചിട്ടുള്ളത്‌.
ഇടുക്കിയില്‍ നിന്നും കട്ടപ്പനക്കുള്ള ബസ്സില്‍ കയറുക. കയറ്റം തുടങ്ങുന്നതനുസരിച്ചു കാലാവസ്ഥയില്‍ മാറ്റാം വരുന്നത് നമ്മുക്ക് അനുഭവിച്ചറിയാന്‍ പറ്റും. ഇടുക്കി ഭാഗം ചൂട് കൂടുതല്‍ ഉള്ള മേഖലയാണ്. നാരകക്കാനം കഴിയുമ്പോള്‍ മുതല്‍ നല്ല തണുപ്പ് ആരംഭിക്കും. മഴക്കാലമോ മഞ്ഞുള്ള കാലമോ ആണെങ്കില്‍ അവിടെ മുതല്‍ പതിയെ മഞ്ഞു മൂടാന്‍ തുടങ്ങും. അടുത്തതു ഡബിള്‍കട്ടിംഗ് റോഡിന്റെ രണ്ടു വശത്തും കട്ടിങ്ങ് ഉയര്‍ന്നു നില്‍ക്കുന്നതുകൊണ്ട് നല്കിയതാനീ പേര്. അടുത്ത സ്റ്റോപ്പ്‌ കാല്‍വരി മൌണ്ടിന്റെ കവാടമായ സ്ഥലം, പത്താംമൈല്‍ എന്നാണു അറിയപ്പെടുന്നത്.
ഇത് കാല്‍വരിമൌണ്ട്, നട്ടുച്ചക്ക് പോലും മുട്ടും പല്ലും കൂട്ടിയിടിക്കത്തക്ക തണുപ്പ് നിറഞ്ഞ പ്രദേശം. കോടമഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മരങ്ങളും ചെടികളും. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2500 ഓളം മി. ഉയരം. ഒരു ഭാഗത്തായി ഇടുക്കി ജലസംഭരണിയുടെയും മറുവശത്തു കട്ടപ്പന, കാമാക്ഷി, മരിയാപുരം പഞ്ചായത്തുകളുടെ മനോഹര ദൃശ്യത്താല്‍ അനുഗ്രഹിക്കപ്പെട്ട ഇടം. അധികാരികളുടെ കണ്ണ് തുറന്നാല്‍ കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനം വഹിക്കാന്‍ അവകാശമുള്ള സ്ഥലം.
സായാഹ്ന കിരണങ്ങള്‍ മേഘങ്ങള്‍ക്കിടയിലൂടെ പാതയില്‍ പടരുകയാണ്. മലകള്‍ക്കിടയില്‍ ഒരു പെരുമ്പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഇടുക്കി ഡാം റിസര്‍വോയറിന്റെ കാഴ്ചയാണ് മൌണ്ടിലെ പ്രധാന കാഴ്ച. ഇതുപോലുള്ള സ്ഥങ്ങളില്‍ രാവിലെയോ വൈക്കുന്നെരമോ ഒക്കെ വേണം പോകാന്‍. പ്രകൃതി അതി സുന്ദരമായ കാഴ്ച്ചകളോരുക്കി വെക്കുന്നത് ഈ സമയങ്ങളിലാണ്.
ഇരുവശവും മലകള്‍, മലകളുടെ അടിഭാഗം കൊടും കാടും. മലകളുടെ നടുവിലൂടെ നീല നിറത്തില്‍ റിസര്‍വോയര്‍. ചുരുക്കി പറഞ്ഞാല്‍, ചിത്രം വരച്ചിട്ടത് പോലെ ഒരു സ്ഥലം. രിസര്‍വോയറിന് കൂടുതല്‍ ഭംഗി നല്‍കുന്നത് നടുവിലായോക്കെ ദ്വീപ്‌ പോലെ പൊന്തി നില്‍ക്കുന്ന ചെറു മലകളാണ്. സമയം നാലര ആകുന്നതേ ഉള്ളു. തണുപ്പ് ശക്തി കൂട്ടി ഞങ്ങളെ ആക്രമിക്കുകയാണ്. രിസര്‍വോയറിന് മുകളില്‍ മഞ്ഞ് പുക പോലെ വന്നു നില്‍ക്കുന്നത് കൊണ്ട്, ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ഞങ്ങള്‍ നന്നേ പാട് പെട്ടു.
കാല്‍വെരി മൌണ്ടിന് ഇരു വശവും രണ്ടു കുന്നുകളുണ്ട്, കയറാന്‍ വഴിയും. പക്ഷെ രണ്ടു കുന്നിന്റെയും മുകള്‍ ഭാഗം ഏതോ എസ്റ്റേറ്റ്‌ ആണെന്ന് തോനുന്നു. കുറെ നേരം അവിടെ തന്നെ ഇരുന്നു കാല്‍വെരി മൌണ്ടിന്റെ ഭംഗി ആസ്വദിച്ചു. ചെങ്കുത്തായ ചെരിവോടുകൂടിയ ഈ കുന്ന് ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമാണ്. ക്രിസ്തീയനുഷ്ടാനമായ 40 നൊയമ്പും ദുഖവെള്ളിയുമായി ബന്ധപ്പെട്ട് ഇവിടെ നടക്കുന്ന പ്രദക്ഷിണ ജാഥ ഏറെ പ്രസിദ്ധമാണ്.
ക്രിസ്തുവിന്റെ കുരിശാരോഹണത്തെ അനുസ്മരിച്ച് കുരിശുകളേന്തി വിശ്വാസികള്‍ ഊര്‍വലം വെക്കുന്നു. ഏപ്രില്‍ മാസത്തിലാണ് ഈ പ്രദക്ഷിണം.
കാല്‍വരിക്കുന്നില്‍ നിന്ന് രണ്ട് വ്യത്യസ്ത കോണുകളിലെ പ്രകൃതി ദൃശ്യങ്ങള്‍ സന്ദര്‍ശകന് ഈ കുന്നില്‍ നിന്ന് കാണാം.
ഇടതു വശത്തു മുകുള്‍ ഭാഗത്തെക്കായി കാണുന്ന വഴി കുരിശുമല യിലേക്കുള്ളതാണ്. സുഹൃത്തിനെയും കുടുംബത്തെയും വിശ്രമിക്കാനിരുത്തി ഞാനും ജിന്‍ശാദും ചെറിയൊരു ട്രക്കിങ്ങിനിറങ്ങി. ഒരു ഇവനിംഗ് സോഫ്റ്റ്‌ ട്രക്ക്. താഴെ വലതു വശത്ത് വളഞ്ഞു പുളഞ്ഞു ഒഴുകുന്ന ഇടുക്കി നദികളും ചെറു തുരുത്തുകളും ആണെങ്കില്‍ ഇടതു വശത്ത് ഒരു ചെറിയ അങ്ങാടിയുടെ ദൂരക്കാഴ്ച്ചയാണ്.
ഉയര്‍ന്നു നില്‍ക്കുന്ന പുല്‍ക്കൂട്ടങ്ങളെ വകഞ്ഞു മാറ്റി ഞങ്ങള്‍ മുകളിലേക്ക് ഓടാന്‍ തുടങ്ങി. തണുത്ത കാറ്റ് ഉള്ളിലേക്ക് ആഞ്ഞു വലിക്കാന്‍ തുടങ്ങി. പത്തു പതിനഞ്ചു മിനിറ്റ് ആ മല ഞങ്ങള്‍ കീഴടക്കി. അവിടെ സിമന്റില്‍ തീര്‍ത്ത ഒരു കുരിശുണ്ടായിരുന്നു. മലമുകളില്‍ എത്തിയപ്പോള്‍ ആണ് അതിനെക്കാള്‍ വലിയ മറ്റൊരു മല അപ്പുറത്ത് കണ്ടത്. അതും കൂടി കീഴടക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഈ മല ഇറങ്ങി അടുത്ത മല കയറാന്‍ തുടങ്ങി. അതിന്‍റെ മുകളിലാണ് ആ കൂറ്റന്‍ കുരിശുള്ളത്. സുവര്‍ണ്ണ നിറത്തില്‍ അസ്തമയ സൂര്യന്‍റെ പൊന്‍ കിരണങ്ങളുടെ പാശ്ചാത്തലത്തില്‍ വല്ലാത്തൊരു കാഴ്ചയായിരുന്നു അത്. കാല്‍വാരി മൌണ്ടിലെ സ്വര്‍ണ്ണക്കുരിഷ്..
മഹാനഗരത്തിന്റെ വെറിപിടിച്ച ശബ്‌ദകോലാഹലങ്ങളില്ല, പൊടിയും പുകയുമേറ്റു വാടിയ വിഷക്കാറ്റില്ല, തിരക്കും മണിമന്ദിരങ്ങളുമില്ല, ശുദ്ധമായ പ്രകൃതി, ആഞ്ഞൊന്നു ശ്വാസം വലിച്ചാല്‍ ഉണര്‍വ്വ്‌ ഓരോ രക്തക്കുഴലിലൂടെയും തുള്ളിക്കുതിച്ചൊഴുകുന്നതറിയാം.പ്രകൃതി അതിന്‍റെ ഏറ്റവും മനോഹാരിതയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കാഴ്ചയാണിത്.
ഒഴിഞ്ഞ മനസ്സുമായി വന്നാല്‍ മതി. നിറഞ്ഞ മനസ്സുമായി തിരിച്ചിറങ്ങാം.....!!
https://www.facebook.com/groups/TeamSanchari/permalink/1018468434877627/ 

No comments:

Post a Comment