Saturday, June 4, 2016

9: ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ - [എന്‍റെ നാട്- കോഴിക്കോട്]
----------------------------------------------------------------------------------------------
വീട്ടില്‍ നിന്നും ഓഫീസിലേക്ക്..
ഒരു യാത്ര, ബൈക്ക് യാത്ര,
കുഞ്ഞു യാത്ര, വെറും 17 കിലോമീറ്റര്‍
അരീക്കോട്ടെ ഓഫീസ് മുതല്‍ NIT ക്വാര്‍ട്ടേഴ്സ് വരെ,
സ്ഥിരം പോവുന്ന റൂട്ട്.
മൂന്നു പുഴകള്‍. കുറെ വലയുകള്‍, അങ്ങിങ്ങായി പുല്‍മേടുകള്‍, അങ്ങനെ അങ്ങനെ...
ഉഗ്രപുരത്ത് നിന്നും ചെങ്കല്‍പ്പാറ തുരന്നുണ്ടാക്കിയ റോഡിലൂടെ തുടക്കം. രണ്ടര കിലോമീറ്റര്‍,
ആദ്യം പൂങ്കുടി പുഴ. ഒഴുക്ക് നിലച്ചുപോയിരിക്കുന്നു. രണ്ടു മൂന്നു തോണികള്‍ ചീനി മരത്തിനു താഴെ കെട്ടിയിട്ടിട്ടുണ്ട്.
പുഴ കടന്നു ഒന്നര കിലോമീറ്റര്‍ മുമ്പോട്ട് പോയാല്‍ ഇടശ്ശേരിക്കടവ് ജങ്ങ്ഷന്‍, വലത്തോട്ട് തിരഞ്ഞാല്‍ ചാലിയാര്‍ പുഴ. ശാന്തസുന്ദരമായി പതുക്കെ ഒഴുകുകയാണ്. താഴെ കവണക്കല്ല് റെഗുലേറ്ററി ബ്രിഡ്ജ് ഉള്ളത് കൊണ്ട് പുഴയില്‍ ധാരാളം വെള്ളമുണ്ട്. ഇരു വശത്തും പച്ച നിറത്തില്‍ തിങ്ങിനിറഞ്ഞ ഇലച്ചാര്‍ത്തുകള്‍..
മലബാറിലെ ഏറ്റവും വലിയ പുഴകളിലൊന്ന്‌, ചാലിയാര്‍.. സീസണില്‍ വള്ളംകളി വരെ നടത്താറുണ്ട് ഈ പുഴയില്‍.
മുന്പോട്ട് പോയാല്‍ കീഴുപറമ്പ്. ഒളിമ്പ്യന്‍ ഇര്‍ഫാന്‍റെ നാട്. ഇരട്ടക്കൊലപാതകം കൊണ്ട് കുപ്രസിദ്ധിയും.
മൂന്നും കൂടിയ കവലയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞാല്‍ വീണ്ടും ചെങ്കല്‍പാറ തുരന്നുണ്ടാക്കിയ ഇടുങ്ങിയ റോഡ്‌. കയറ്റമാണ്.. വളഞ്ഞും പുളഞ്ഞും. എത്തുന്നത് വിശാലമായ പരന്ന പ്രദേശം. പഴം പറമ്പ്. പാലേരി മാണിക്യം സിനിമയിലെ കുറെ ഭാഗങ്ങള്‍ ഇവിടെ നിന്നാണ് ഷൂട്ട്‌ ചെയ്തത് ഇന്ന് പറയപ്പെടുന്നു.
സൂര്യാസ്തമയം കാണാന്‍ ധാരാളം പേര്‍ ഈ കുന്നില്‍ മുകളില്‍ എത്താറുണ്ട്.
റോഡിന്‍റെ മറു വശത്ത് കുട്ടികള്‍ ഫുട്ബോള്‍ കളിക്കുള്ള തയ്യാറെടുപ്പിലാണ്.
ഇലവന്‍സും സെവന്‍സും ഒക്കെ കഴിഞ്ഞു. ഇത് ഫൈവ്സ് ന്‍റെ കാലം. ചെറിയ ഗ്രൌണ്ട്, കുഞ്ഞു പോസ്റ്റുകള്‍. കൌതുകം തോന്നി.
ഇരുവശത്തും തിങ്ങിനിറഞ്ഞ റബര്‍ മരങ്ങള്‍ക്കിടയിലൂടെ താഴോട്ട്. മുക്കത്ത് നിന്നും കരിപ്പൂര്‍ എയര്‍ പോര്‍ട്ടിലേക്കുള്ള കുറുക്കുവഴിയാണിത്‌.
അടുത്തത് ചെറുവാടി. റോഡ്‌ ഒരല്പം മോശമാണ്. ഒരു വശത്ത് നെല്‍ പാടങ്ങളാണ്. മറു ഭാഗം ചതുപ്പ് പ്രദേശം പോലെയും. വയലുകളില്‍ കൊയ്ത്തു സീസണ്‍ ആണ്. ധാരാളം പക്ഷികള്‍.. അന്നം തേടി വന്നതാവും. പരിചയമില്ലാത്ത ചില ദേശാടന പക്ഷികളും ഉണ്ട്. .കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ കുട്ടികള്‍ കളി തുടങ്ങാനുള്ള ഒരുക്കത്തിലാണ്.
ചുള്ളിക്കാപറമ്പ് ജങ്ഷനില്‍ നിന്നും ഇടത്തോട്ട് നീങ്ങിയാല്‍ എത്തുന്നത് കൂളിമാട്. വീണ്ടും മറ്റൊരു പുഴ. കൂളിമാട് കടവ്. നമ്മുടെ മൊയ്തീനെ ആഴങ്ങളിലേക്ക് കൊണ്ട് പോയ പുഴക്കടവ്. സായാഹ്ന സൂര്യന്‍റെ സ്വര്‍ണ്ണ വെളിച്ചത്തില്‍ തിളങ്ങുന്നു. പാലത്തിനു താഴെ ഒന്ന് രണ്ടു തോണികള്‍. ഒരു പൊന്മാന്‍ ഊളിയിടാന്‍ ഊഴവും കാത്ത് ഇരിക്കുന്നു.
കുറച്ച് കൂടി മുന്നോട്ട് യാത്ര ചെയ്‌താല്‍ ചരിത്രമുറങ്ങുന്ന മാവൂര്‍. ബിര്‍ളയുടെ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയും സ്വൈര്യ ജീവിതത്തിനായി അതിനെതിരില്‍ നടത്തിയ ഐതിഹാസികമായ ജനകീയ സമരങ്ങള്‍ക്കും സാക്ഷിയായ നാട്.
വീണ്ടും വലത്തോട്ട്. ഇനി പുഴകള്‍ ഇല്ല. പകരം ധാരാളം മരങ്ങള്‍. നഗരത്തിന്‍റെ തിരക്ക് പിടിച്ച വാഹനക്കൂട്ടങ്ങളില്ല. മത്സരിച്ചോടുന്ന ടിപ്പര്‍ ലോറികളില്ല. ഒഴിഞ്ഞ റോഡ്‌, നന്‍മ നിറഞ്ഞ നാട്ടിന്‍ പുറങ്ങള്‍. സൂര്യനെ കാണിച്ചു തരാതെ തണല്‍ വീഴ്ത്തുന്ന വന്മരങ്ങള്‍. ആസ്വദിച്ചു യാത്ര ചെയ്യാന്‍ പറ്റിയ ഗ്രാമീണ റോഡുകള്‍.
എത്ര ചെറിയ യാത്രയാണെങ്കിലും കണ്ണ് തുറന്നാല്‍ ധാരാളം കാഴ്ചകള്‍ നമുക്ക് ചുറ്റും തന്നെ കാണാം..
Comment

No comments:

Post a Comment